തൃശൂർ: ഇരിങ്ങാലക്കുട 91കാരിയായ വയോധികയുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം നടത്തി സ്വർണമാല കവർച്ച ചെയ്‌ത കേസിൽ പ്രതിക്ക് കടുത്ത ശിക്ഷ. പാലക്കാട് ജില്ലയിലെ ആലത്തൂർ കിഴക്കുംഞ്ചേരി സ്വദേശി വിജയകുമാർ ബിജുവിനെ ഇരിങ്ങാലക്കുട അതിവേഗ സ്പെഷ്യൽ കോടതി ജഡ്ജ് വിവീജ സേതുമോഹൻ ഇരട്ട ജീവപര്യന്തം തടവും 15 വർഷം കഠിന തടവും വിധിച്ചു. കൂടാതെ പ്രതിക്ക് ഒരു ലക്ഷം 35,000 രൂപ പിഴയും ചുമത്തിയതായി കോടതി അറിയിച്ചു.
പ്രതി വീട്ടിൽ ഭക്ഷണം കഴിച്ചുകൊണ്ടിരുന്ന വയോധികയെ അടുക്കളയിൽ നിന്ന് ബലപ്രയോഗത്തോടെ റൂമിലേക്ക് കൊണ്ടുപോയി പീഡിപ്പിച്ചുവെന്നും, കഴുത്തിൽ അണിഞ്ഞിരുന്ന രണ്ടര പവനോളം തൂക്കം വരുന്ന സ്വർണമാല ബലമായി ഊരിയെടുത്തുവെന്നും കേസ് രേഖകൾ സൂചിപ്പിക്കുന്നു.
ഇരിങ്ങാലക്കുട പൊലീസ് രജിസ്റ്റർ ചെയ്‌ത കേസിൽ പ്രോസിക്യൂഷൻ ഭാഗത്ത് നിന്ന് 29 സാക്ഷികൾ, 52 രേഖകൾ, 21 തൊണ്ടിവസ്തുക്കൾ ഹാജരാക്കി. അതിജീവിത സംഭവം കഴിഞ്ഞ 8 മാസത്തിനകം മരണപ്പെട്ടതായി റിപ്പോർട്ടുണ്ട്.










