കാസർകോട്: മുഖ്യമന്ത്രിക്ക് കരിങ്കൊടി കാണിക്കാനുളള ശ്രമം ഉണ്ടാകാമെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ കെഎസ്‌യു, യൂത്ത് കോൺഗ്രസ് നേതാക്കളെ പൊലീസ് കരുതൽ തടങ്കലിലെടുത്തു.
കാസർകോട് ജില്ലയിൽ വിവിധ ഭാഗങ്ങളിൽ നിന്നാണ് നേതാക്കളെ തടങ്കലിലാക്കിയത്. കെഎസ്‌യു ജില്ലാ പ്രസിഡൻറ് ജവാദ് പുത്തൂർ, ജില്ലാ ജനറൽ സെക്രട്ടറി അൻസാരി കോട്ടക്കുന്ന് എന്നിവർ ഹോട്ടലിൽ ഭക്ഷണം കഴിക്കുമ്പോഴാണ് ചെർക്കളയിൽ നിന്ന് പിടിക്കപ്പെട്ടത്. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിമാരായ മാർട്ടിൻ ബളാൽ, രതീഷ് രാഘവൻ, ഷിബിൻ, വിനോദ് കള്ളാർ എന്നിവർ കാഞ്ഞങ്ങാട് മാവുങ്കാലിൽ നിന്നാണ് കരുതലിൽ എടുത്തത്.
അതേസമയം, യൂത്ത് കോൺഗ്രസ് ഉദൂമ നിയോജക മണ്ഡലം വൈസ് പ്രസിഡൻറ് ശ്രീജിത്ത്, സെക്രട്ടറിമാരായ സുധീഷ്, സുശാന്ത്, ജില്ലാ പ്രസിഡന്റ് കെ.ആർ. കാർത്തികേയൻ, ജില്ലാ ജനറൽ സെക്രട്ടറി ദീപു കല്ല്യോട്ട്, വൈസ് പ്രസിഡൻറ് രാജേഷ് തമ്പാൻ എന്നിവർ ഉള്‍പ്പെടെയുള്ളവരും പൊലീസ് തടങ്കലിലാണ്. പ്രതിഷേധ സാധ്യത ഒഴിവാക്കാനാണ് നടപടി എടുത്തതെന്ന് പൊലീസ് അറിയിച്ചു.






