തിരുവനന്തപുരം: ദാദാസാഹേബ് ഫാൽക്കേ പുരസ്കാരം നേടിയ മോഹൻലാലിന് സംസ്ഥാന സർക്കാർ നൽകുന്ന ആദരവിനൊരുങ്ങി തലസ്ഥാനം. ‘മലയാളം വാനോളം, ലാൽസലാം’ എന്ന പേരിൽ സംഘടിപ്പിക്കുന്ന പ്രത്യേക ചടങ്ങ് ഇന്ന് വൈകുന്നേരം 5 മണിക്ക് സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കും.
ഇന്ത്യൻ സിനിമാരംഗത്തെ പ്രമുഖരും സാമൂഹിക-സാംസ്കാരിക രംഗത്തെ നേതാക്കളും ചടങ്ങിൽ പങ്കെടുക്കും. മുഖ്യമന്ത്രി പിണറായി വിജയൻ സർക്കാരിന് വേണ്ടി മോഹൻലാലിനെ ആദരിക്കും. പൊതുജനങ്ങൾക്ക് പ്രവേശനം സൗജന്യമാണ്.
പരിപാടിയുടെ ക്രമീകരണങ്ങൾ ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെയാണ് പൂർത്തിയാക്കിയിരിക്കുന്നത്. സുരക്ഷ, ഗതാഗതം, ഫയർ ആൻഡ് സേഫ്റ്റി, നഗരസഭ, ആരോഗ്യ വകുപ്പ് എന്നിവയുടെ ഏകോപനത്തിലാണ് ഒരുക്കങ്ങൾ. പ്രത്യേക പരിശീലനം ലഭിച്ച വോളൻ്റിയർമാരെയും നിയോഗിച്ചിട്ടുണ്ട്.
കാലാവസ്ഥയെ പരിഗണിച്ച് സ്റ്റേഡിയത്തിൽ പന്തൽ ഒരുക്കിയിട്ടുണ്ടെന്ന് മന്ത്രി വി. ശിവൻകുട്ടിയും, ചടങ്ങിന്റെ ഒരുക്കങ്ങൾ സാംസ്കാരിക മന്ത്രി സജി ചെറിയാനും വിലയിരുത്തി. ആയിരക്കണക്കിന് പ്രേക്ഷകരുടെ പങ്കാളിത്തം പ്രതീക്ഷിക്കുന്ന വേദി, ഇന്ന് മോഹൻലാലിന്റെ നേട്ടങ്ങൾക്ക് ജനമനസ്സിന്റെ ആദരവായി മാറും.










