അതിര്‍ത്തിയില്‍ വീണ്ടും പ്രകോപനത്തിന്റെ വിഷവിത്തുകള്‍ പാകി പാകിസ്ഥാന്‍ നടത്തുന്ന ഒളിയുദ്ധത്തിന് നെഞ്ചുവിരിച്ച് മറുപടി നല്‍കി ഭാരതം. പതിറ്റാണ്ടുകളായി തര്‍ക്കം നിലനില്‍ക്കുന്ന ഗുജറാത്തിലെ സിര്‍ ക്രീക്ക് മേഖലയില്‍ പാകിസ്ഥാന്‍ നടത്തുന്ന നിഗൂഢ സൈനിക നീക്കങ്ങള്‍ക്ക്, അവരുടെ ഉറക്കം കെടുത്തുന്ന മറുപടിയാണ് ഇന്ത്യന്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് നല്‍കിയിരിക്കുന്നത്. ‘സിര്‍ ക്രീക്കില്‍ എന്തെങ്കിലും സാഹസത്തിന് മുതിര്‍ന്നാല്‍, അതിന്റെ ഭൂമിശാസ്ത്രവും ചരിത്രവും മാറ്റിവരയ്ക്കുന്ന തിരിച്ചടിയാകും ഇന്ത്യ നല്‍കുക. കറാച്ചിയിലേക്കുള്ള ഒരു വഴി സിര്‍ ക്രീക്കിലൂടെയും പോകുന്നുണ്ടെന്ന് പാകിസ്ഥാന്‍ ഓര്‍ക്കുന്നത് നന്ന്,’ എന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ പാകിസ്ഥാന്‍ സൈനിക കേന്ദ്രങ്ങളില്‍ ഒരു ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഇത് വെറുമൊരു മുന്നറിയിപ്പല്ല, മറിച്ച് പാകിസ്ഥാന്റെ ഏത് നീക്കത്തിനും തക്ക മറുപടി നല്‍കാന്‍ ഇന്ത്യന്‍ സൈന്യങ്ങള്‍ തയ്യാറാണെന്നുള്ള പ്രഖ്യാപനമാണ്.
കഴിഞ്ഞ കുറച്ചുകാലമായി സിര്‍ ക്രീക്ക് മേഖലയില്‍ പാകിസ്ഥാന്‍ സൈന്യം അസാധാരണമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെന്ന് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു. 96 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ഈ ചതുപ്പുനിലത്തിന്റെ മറവില്‍, പാകിസ്ഥാന്‍ തങ്ങളുടെ സൈനിക ശേഷി വര്‍ദ്ധിപ്പിക്കാനുള്ള ഗൂഢശ്രമത്തിലായിരുന്നു. ഫോര്‍വേഡ് ബേസുകള്‍, ബങ്കറുകള്‍, റഡാര്‍ സംവിധാനങ്ങള്‍ എന്നിവ സ്ഥാപിച്ച് മേഖലയില്‍ ഒരു പുതിയ സംഘര്‍ഷ മുഖം തുറക്കാനായിരുന്നു പാകിസ്ഥാന്റെ പദ്ധതി.
സാമ്പത്തികമായി തകര്‍ന്നും ആഭ്യന്തര കലാപങ്ങളില്‍ പെട്ടും നില്‍ക്കുന്ന പാകിസ്ഥാന്‍, തങ്ങളുടെ ജനതയുടെ ശ്രദ്ധ തിരിക്കാനായി കണ്ടെത്തിയ പുതിയൊരു നാടകമായിരുന്നു ഇത്. ഭീകരവാദികളെ നുഴഞ്ഞുകയറ്റാന്‍ സഹായിക്കുക എന്ന പഴയ തന്ത്രവും ഇതിന് പിന്നിലുണ്ടെന്ന് ഇന്ത്യ സംശയിക്കുന്നു. ഈ ‘ഒളിപ്പോരിന്’ മറുപടിയായാണ് ഇന്ത്യയുടെ പ്രതിരോധ മന്ത്രി പരസ്യമായി പാകിസ്ഥാന് താക്കീത് നല്‍കിയത്.രാജ്നാഥ് സിംഗ് കച്ചിലെ സൈനിക ക്യാമ്പില്‍ വെച്ച് നടത്തിയ പ്രസംഗത്തില്‍ വ്യക്തമാക്കിയത് ഇങ്ങനെയാണ് . ‘പാകിസ്ഥാന്റെ ഉദ്ദേശശുദ്ധിയില്‍ ഞങ്ങള്‍ക്ക് സംശയമുണ്ട് , അതിര്‍ത്തിയില്‍ സമാധാനം നിലനിര്‍ത്താനാണ് ഇന്ത്യ എപ്പോഴും ശ്രമിക്കുന്നത് , എന്നാല്‍ ഞങ്ങളുടെ സൈന്യത്തിന്റെ ക്ഷമയെ പരീക്ഷിക്കരുത്. അടികിട്ടിയാല്‍ തിരിച്ചടിക്കാന്‍ ഞങ്ങള്‍ക്കറിയാം,’
ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല സിര്‍ ക്രീക്കിലെ തര്‍ക്കം. ഇന്ത്യയുടെ വിഭജനകാലത്തോളം പഴക്കമുണ്ട് ഈ അതിര്‍ത്തി പ്രശ്‌നത്തിന്. ഗുജറാത്തിലെ കച്ച് മേഖലയെയും പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയെയും വേര്‍തിരിക്കുന്ന അറേബ്യന്‍ കടലിലേക്ക് ഒഴുകിയെത്തുന്ന ഒരു വേലിയേറ്റ അഴിമുഖമാണ് സിര്‍ ക്രീക്ക്.1914-ല്‍ അന്നത്തെ ബോംബെ സര്‍ക്കാര്‍ പുറത്തിറക്കിയ ഒരു പ്രമേയമാണ് തര്‍ക്കത്തിന്റെ പ്രധാനകാരണം . ഈ പ്രമേയമനുസരിച്ച്, സിന്ധും കച്ചും തമ്മിലുള്ള അതിര്‍ത്തിയായി ഒരു ‘ഗ്രീന്‍ ലൈന്‍’ ഭൂപടത്തില്‍ വരച്ചിരുന്നു. ഈ രേഖ കനാലിന്റെ കിഴക്കന്‍ തീരത്താണ്, അതായത് ഇന്ത്യന്‍ ഭാഗത്താണ് സ്ഥിതിചെയ്യുന്നത്. ഇതിനെ അടിസ്ഥാനമാക്കിയാണ്, സിര്‍ ക്രീക്ക് മുഴുവനായും തങ്ങളുടേതാണെന്ന് പാകിസ്ഥാന്‍ വാദിക്കുന്നത് .
എന്നാല്‍, അന്താരാഷ്ട്ര നിയമമനുസരിച്ച്, രണ്ട് രാജ്യങ്ങള്‍ക്കിടയിലൂടെ ഒരു ജലാശയം ഒഴുകുന്നുണ്ടെങ്കില്‍, അതിന്റെ മധ്യഭാഗമാണ്അതിര്‍ത്തിയായി കണക്കാക്കേണ്ടത്. ഈ നിയമപ്രകാരം, സിര്‍ ക്രീക്കിന്റെ പകുതി ഭാഗം ഇന്ത്യയുടേതാണ്. ഇന്ത്യ ഈ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നു. അതേസമയം പാകിസ്ഥാന്റെ വാദം അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്‌നമായ ലംഘനം കൂടിയാണ് .നിരവധി തവണ ഈ പ്രശ്‌നം പരിഹരിക്കാന്‍ ചര്‍ച്ചകള്‍ നടന്നിട്ടുണ്ടെങ്കിലും പാകിസ്ഥാന്റെ പിടിവാശി കാരണം ഒന്നും ഫലം കണ്ടില്ല. 1999-ല്‍ ഇന്ത്യന്‍ വ്യോമസേന പാകിസ്ഥാന്റെ ഒരു നിരീക്ഷണ വിമാനം ഈ മേഖലയില്‍ വെടിവെച്ചിട്ടിരുന്നു. അന്ന് മുതല്‍ ഈ പ്രദേശം അതീവ സുരക്ഷാ മേഖലയാണ്.
വെറുമൊരു ചതുപ്പുനിലത്തിന് വേണ്ടി പാകിസ്ഥാന്‍ എന്തിന് ഇത്രയധികം വാശിപിടിക്കണം?
അതിന്റെ പിന്നില്‍ വ്യക്തമായ സാമ്പത്തിക, സൈനിക താല്‍പര്യങ്ങളുണ്ട്.
സിര്‍ ക്രീക്കും അതിനോട് ചേര്‍ന്നുള്ള അറേബ്യന്‍ കടലും മത്സ്യസമ്പത്തിന് പേരുകേട്ടതാണ്. ഈ മേഖല പൂര്‍ണ്ണമായും സ്വന്തമാക്കിയാല്‍, കോടിക്കണക്കിന് രൂപയുടെ മത്സ്യബന്ധന വ്യവസായം നിയന്ത്രിക്കാമെന്നാണ് പാകിസ്ഥാന്റെ കണക്കുകൂട്ടല്‍.
ഈ മേഖലയുടെ അടിത്തട്ടില്‍ വന്‍തോതില്‍ എണ്ണയുടെയും പ്രകൃതിവാതകത്തിന്റെയും ശേഖരമുണ്ടെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. സാമ്പത്തികമായി തകര്‍ന്നടിഞ്ഞ പാകിസ്ഥാന് ഇതൊരു ലോട്ടറിയാണ്. അതുകൊണ്ടാണ് നിയമവിരുദ്ധമായി ഈ പ്രദേശം തട്ടിയെടുക്കാന്‍ പാകിസ്ഥാന്‍ ശ്രമിക്കുന്നത്.
ഏറ്റവും അപകടകരമായ ലക്ഷ്യം സിര്‍ ക്രീക്കിലെ ചതുപ്പുകളും കണ്ടല്‍ക്കാടുകളും ഭീകരവാദികള്‍ക്ക് ഇന്ത്യയിലേക്ക് നുഴഞ്ഞുകയറാന്‍ എളുപ്പവഴിയൊരുക്കും. 2008-ലെ മുംബൈ ഭീകരാക്രമണത്തിന് വന്ന ഭീകരര്‍ കടല്‍മാര്‍ഗ്ഗമാണ് എത്തിയതെന്നത് നാം മറക്കരുത്.
ഈ മേഖലയില്‍ പാകിസ്ഥാന്‍ സൈനിക സാന്നിധ്യം വര്‍ദ്ധിപ്പിക്കുന്നത് ഭീകരര്‍ക്ക് സുരക്ഷിത താവളമൊരുക്കാനാണെന്ന് ഇന്ത്യ ശക്തമായി സംശയിക്കുന്നത് . കറാച്ചിയിലേക്കുള്ള വഴി സിര്‍ ക്രീക്കിലൂടെയാണ്’ എന്ന രാജ്നാഥ് സിംഗിന്റെ പ്രസ്താവനയ്ക്ക് ചരിത്രപരമായ പ്രാധാന്യമുണ്ട്. 1965-ലെ ഇന്ത്യ-പാക് യുദ്ധത്തില്‍ ഇന്ത്യന്‍ സൈന്യം പാകിസ്ഥാന്റെ സിന്ധ് പ്രവിശ്യയിലേക്ക് മുന്നേറിയത് ഈ വഴികളിലൂടെയായിരുന്നു.
അന്നത്തെ യുദ്ധവീര്യം ഓര്‍മ്മിപ്പിച്ചുകൊണ്ട്, ആവശ്യമെങ്കില്‍ പാകിസ്ഥാന്റെ ഹൃദയഭാഗത്തേക്ക് കടന്നുകയറാന്‍ ഇന്ത്യന്‍ സൈന്യത്തിന് മടിയില്ലെന്ന വ്യക്തമായ സന്ദേശമാണ് പ്രതിരോധ മന്ത്രി നല്‍കുന്നത്.
അടുത്തിടെ നടന്ന ‘ഓപ്പറേഷന്‍ സിന്ദൂര്‍’ എന്ന പേരില്‍ അറിയപ്പെട്ട സൈനിക നടപടിയില്‍ പാകിസ്ഥാന്റെ വ്യോമപ്രതിരോധ സംവിധാനങ്ങളുടെ മുനയൊടിക്കാന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. പാകിസ്ഥാന്റെ സൈനിക ശേഷിയുടെ പൊള്ളത്തരം ലോകത്തിന് മുന്നില്‍ തുറന്നുകാട്ടിയ ആ സംഭവത്തിന് ശേഷം, പാകിസ്ഥാന് ഇന്ത്യയെ മുഖാ മുഖം നേരിടാനുള്ള ധൈര്യമില്ല. അതുകൊണ്ടാണ് അവര്‍ സിര്‍ ക്രീക്ക് പോലുള്ള മേഖലകളില്‍ ഒളിയുദ്ധത്തിന് ശ്രമിക്കുന്നത്.
എന്നാല്‍ ‘ഇത് പഴയ ഇന്ത്യയല്ല, നരേന്ദ്ര മോദിയുടെ നവഭാരതമാണ്’ എന്ന് രാജ്നാഥ് സിംഗ് തന്റെ പ്രസംഗത്തിലൂടെ പാകിസ്ഥാനെ ഓര്‍മ്മിപ്പിച്ചു. ഏത് പ്രകോപനത്തിനും അതേ നാണയത്തില്‍ തിരിച്ചടി നല്‍കാന്‍ സജ്ജമായ ഒരു ഇന്ത്യയെയാണ് പാകിസ്ഥാന്‍ ഇപ്പോള്‍ കാണുന്നത്.സിര്‍ ക്രീക്കിലെ പാകിസ്ഥാന്റെ ഓരോ നീക്കവും ഇന്ത്യയുടെ ശക്തമായ നിരീക്ഷണത്തിലാണ്. ഇന്ത്യന്‍ സൈന്യവും അതിര്‍ത്തി രക്ഷാ സേനയും ഏത് സാഹചര്യത്തെയും നേരിടാന്‍ സുസജ്ജമാണ്. രാജ്നാഥ് സിംഗിന്റെ വാക്കുകള്‍ വെറും രാഷ്ട്രീയ പ്രസ്താവനയല്ല, മറിച്ച് 140 കോടി ജനങ്ങളുടെ ആത്മാഭിമാനത്തിന്റെ ശബ്ദമാണ്. സിര്‍ ക്രീക്കില്‍ പാകിസ്ഥാന്‍ കളിക്കുന്നത് തീ കൊണ്ടാണ്, ആ തീയില്‍ അവര്‍ തന്നെ വെന്തുരുകുന്ന കാലം വിദൂരമല്ല.




