തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലെ സ്വർണപ്പാളി വിവാദത്തിൽ മുഖ്യ സ്‌പോൺസർ ഉണ്ണികൃഷ്ണൻ പോറ്റി നൽകിയ മൊഴിയിൽ ഗൗരവമായ ദുരൂഹതകളുണ്ടെന്ന് ദേവസ്വം വിജിലൻസ് കണ്ടെത്തി. സ്പോൺസറും ദേവസ്വം ഉദ്യോഗസ്ഥരുമൊത്ത് ചേർന്ന് അനധികൃതമായി ഇടപെട്ടെന്നാണ് നിഗമനം. ഉദ്യോഗസ്ഥർ അന്വേഷണത്തിൽ ഉരുണ്ടുകളിക്കുന്നുവെന്നും വിശദമായ അന്വേഷണം അനിവാര്യമാണെന്നും ദേവസ്വം വിജിലൻസ് ആവശ്യപ്പെട്ടു.
ഈ പശ്ചാത്തലത്തിൽ ദേവസ്വം വിജിലൻസ് വ്യാഴാഴ്ച ഹൈക്കോടതിയിൽ വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ തയ്യാറെടുക്കുകയാണ്. അതേസമയം, 2019-ലെ മഹസറിൽ ധാരണ പിഴവാണ് സംഭവിച്ചതെന്നാണ് സംബന്ധിച്ച ഉദ്യോഗസ്ഥർ നൽകിയ മൊഴി. ചെമ്പ് എന്ന് മഹസറിൽ രേഖപ്പെടുത്തിയതിൽ തെറ്റായ ധാരണ വന്നതായി അവർ വിശദീകരിച്ചു. എന്നാൽ, സ്വർണപ്പാളികളുടെ തൂക്കക്കുറവോ ശാസ്‌ത്രീയ പരിശോധന ആവശ്യമുള്ളതായോ മഹസറിൽ രേഖപ്പെടുത്തിയിരുന്നില്ല.സ്വർണപ്പാളികൾക്ക് ശരിയായ പരിശോധന നടത്തി കൊണ്ടുപോയതും തിരികെ കൊണ്ടുവന്നതും ഒന്നാണോയെന്ന് വ്യക്തമായിട്ടില്ല. 2019 സെപ്റ്റംബർ 11ന് സ്വർണപ്പാളികൾ തിരികെ എത്തിച്ചപ്പോഴാണ് ദ്വാരപാലക ശില്പങ്ങളിൽ അവ ഉറപ്പിച്ചത്.
വിലമതിക്കുന്ന സമ്പത്തുകൾക്കായുള്ള ഔദ്യോഗിക മേൽനോട്ടം നടത്തേണ്ട തിരുവാഭരണ കമ്മിഷണറോ, ഗുണമേന്മയും അളവും സ്ഥിരീകരിക്കേണ്ട ദേവസ്വം സ്മത്തോ, നടപടിക്രമങ്ങൾ നിരീക്ഷിക്കേണ്ട വിജിലൻസ് ഉദ്യോഗസ്ഥനോ മഹസറിൽ ഒപ്പിട്ടിരുന്നില്ല. പകരം, എക്സിക്യൂട്ടീവ് ഓഫീസർ വി.എസ്. രാജേന്ദ്രപ്രസാദ് തയ്യാറാക്കിയ മഹസറിൽ അദ്ദേഹം ഉൾപ്പെടെ പന്ത്രണ്ടുപേർ ഒപ്പുവച്ചു. 2019 ജൂലൈ 19, 20 തീയതികളിലെ മഹസർ രേഖകൾ പ്രകാരം, ശ്രീകോവിലിന്റെ തെക്കുവടക്ക് ചുമരുകളിൽ പൊതിഞ്ഞ ചെമ്പുതകിടികളും ചെമ്പുപാളികളിലും സ്വർണം പൂശി ഏൽപ്പിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റിയെ ഏൽപ്പിച്ചെന്നാണ് രേഖ. എന്നാൽ, ഇതിന്റെ ശരിയായ രേഖകൾക്കോ രേഖപ്പെടുത്തലുകളേക്കുറിച്ചോ ഇപ്പോഴും വ്യക്തതയില്ല, ഇങ്ങനെ ദുരൂഹതകളാണ് അന്വേഷണം ശക്തിപ്പെടുത്തേണ്ടതിന്റെ പ്രധാന കാരണം.






