കോട്ടയം: ശബരിമല സ്വർണപ്പാളി വിവാദത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ . ദേവസ്വം മന്ത്രിയും ദേവസ്വം ബോർഡ് പ്രസിഡന്റ്യും ഉടൻ രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പാലാ ബിഷപ്പ് ഹൗസിൽ ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ടുമായി നടത്തിയ സൗഹൃദ സന്ദർശനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“സ്വർണപ്പാളി വിവാദത്തിൽ തെറ്റുകാരെ കണ്ടെത്തി ജയിൽ കയറ്റണമെന്നു മാത്രമാണ് ആവശ്യം. എസ്ഐടിയിൽ കേരള പൊലീസ് മാത്രം പാടില്ല, സിബിഐ അന്വേഷിക്കണം. 30 വർഷത്തെ കാര്യങ്ങൾ ഉള്‍പ്പെടെ വിശദമായി പരിശോധിക്കണം. അന്വേഷണം തടയാൻ ആരെങ്കിലും ശ്രമിച്ചാൽ ബിജെപി നേരിട്ട് രംഗത്തിറങ്ങും,” എന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. പ്രതിഷേധം തെറ്റുകാരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതുവരെ തുടരുമെന്നും, ഇത് പോലെയുള്ള പ്രശ്‌നങ്ങൾ പരിഹരിക്കാനാണ് ബിജെപി നിലകൊള്ളുന്നതെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
അതേസമയം, ബിഷപ്പ് കല്ലറങ്ങാട്ടുമായി നടത്തിയ സന്ദർശനം ഒരു സൗഹൃദപരമായതായിരുന്നു എന്നും, “ഞാൻ പോകുന്ന എല്ലായിടത്തും എല്ലാവരെയും കാണുന്നത് എന്റെ പഴയ ശീലമാണ്. അത് ഇപ്പോഴും തുടരുകയാണ്,” എന്നും അദ്ദേഹം പറഞ്ഞു.






