തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11 മണിക്ക് നിശ്ചയിച്ചിരിക്കുന്ന യോഗത്തിൽ, മുണ്ടക്കൈ–ചൂരൽമല പുനരധിവാസത്തിന് പ്രത്യേക പാക്കേജ് അനുവദിക്കണമെന്ന ആവശ്യം ഉൾപ്പെടെ കേരളത്തിന്റെ വിവിധ ആവശ്യങ്ങൾ മുഖ്യമന്ത്രി മുന്നോട്ടുവയ്ക്കും.
കഴിഞ്ഞ ദിവസങ്ങളിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, ആരോഗ്യമന്ത്രി ജെ.പി. നദ്ദ, ധനമന്ത്രി നിർമലാ സീതാരാമൻ, ഉപരിതല ഗതാഗതമന്ത്രി നിതിൻ ഗഡ്കരി എന്നിവർക്ക് മുന്നിൽ മുഖ്യമന്ത്രി വിഷയങ്ങൾ ഉന്നയിച്ചിരുന്നു. രണ്ടുദിവസമായി ഡൽഹിയിൽ തുടരുന്ന അദ്ദേഹം, ഇന്ന് പ്രധാനമന്ത്രിയുമായുള്ള ചർച്ചകൾക്ക് ശേഷം വൈകിട്ട് 4 മണിക്ക് കേരളത്തിലേക്ക് മടങ്ങും.
മുണ്ടക്കൈ–ചൂരൽമല ദുരന്തബാധിതർക്കായി കേന്ദ്രം 260 കോടി രൂപ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. എന്നാൽ, പുനരധിവാസ പ്രവർത്തനങ്ങൾക്ക് ഇത് അപര്യാപ്തമാണെന്നും സംസ്ഥാനത്തിന് ആവശ്യമായ സഹായം ലഭിക്കണമെന്നുമാണ് സർക്കാരിന്റെ നിലപാട്. നേരത്തെ തന്നെ 2000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ടിരുന്നുവെങ്കിലും, അതിന്റെ എട്ടിലൊന്നും പോലും അനുവദിച്ചിട്ടില്ലെന്ന് കേരളം ആരോപിക്കുന്നു.
ദുരന്തം നടന്നിട്ട് 14 മാസം കഴിഞ്ഞിട്ടാണ് കേന്ദ്രസഹായം ലഭിച്ചതെന്നും, കേരളത്തോടുള്ള അനീതിയും അവഗണനയും അവസാനിപ്പിച്ച് യാഥാർത്ഥ്യാവസ്ഥ പരിഗണിച്ചുള്ള സഹായം അനുവദിക്കണമെന്നുമാണ് സംസ്ഥാന സർക്കാരിന്റെ ആവശ്യം.






