വിശാഖപട്ടണം: ഇന്ത്യയിലെ ഡിജിറ്റൽ മേഖലയിലെ ചരിത്രപരമായ നിക്ഷേപവുമായി ഗൂഗിൾ മുന്നോട്ട്. വിശാഖപട്ടണത്തിൽ ഒരു ജിഗാവാട്ട് (GW) ശേഷിയുള്ള ഡാറ്റാ സെൻറർ ക്ലസ്റ്റർ സ്ഥാപിക്കുന്നതിനായി അമേരിക്കൻ ടെക് ഭീമൻ 10 ബില്യൺ ഡോളർ (ഏകദേശം 88,000 കോടി രൂപ) നിക്ഷേപിക്കാൻ ഒരുങ്ങുകയാണ്. ഇന്ത്യയിലെ മാത്രമല്ല, ഏഷ്യയിലെ ഏറ്റവും വലിയ ഡാറ്റാ ഹബ്ബായിരിക്കും ഈ പദ്ധതി.
188,000-ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് പ്രതീക്ഷിക്കുന്ന ഈ ക്ലസ്റ്റർ, വിശാഖപട്ടണം ജില്ലയിലെ അദവിവാരം, തർലുവാഡ, അനകപ്പള്ളി ജില്ലയിലെ റാമ്പിള്ളി ഗ്രാമം എന്നിവിടങ്ങളിലായി മൂന്ന് കാമ്പസുകളിൽ വ്യാപിച്ചുകിടക്കും. 2028 ജൂലൈയോടെ പദ്ധതി പൂർണ്ണമായും പ്രവർത്തനക്ഷമമാകുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഡാറ്റാ സെൻററിനൊപ്പം, മൂന്ന് ഉയർന്ന ശേഷിയുള്ള സബ്‌മറൈൻ കേബിളുകൾ, കേബിൾ ലാൻഡിംഗ് സ്റ്റേഷനുകൾ, മെട്രോ ഫൈബർ നെറ്റ്‌വർക്ക്, അത്യാധുനിക ടെലികോം ഇൻഫ്രാസ്ട്രക്ചർ എന്നിവയും പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആന്ധ്രാപ്രദേശിനെ ഡാറ്റ ഇൻഫ്രാസ്ട്രക്ചർ ഹബ്ബാക്കി മാറ്റാനുള്ള സംസ്ഥാന സർക്കാരിന്റെ ദീർഘകാല ദൃഷ്ടിയുടെ ഭാഗമാണ് ഈ വികസനം.
2024 ഡിസംബറിൽ മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവും ഗൂഗിളും തമ്മിൽ ഒപ്പുവച്ച ധാരണാപത്രത്തെ തുടർന്നാണ് പദ്ധതി ഔദ്യോഗിക രൂപം കൈവരിച്ചത്. പദ്ധതിയുടെ പുരോഗതി വേഗത്തിലാക്കാൻ സംസ്ഥാന സർക്കാർ ഐടി, പകർപ്പവകാശ നിയമങ്ങളിൽ ഭേദഗതി വരുത്തുന്നതിനുള്ള നടപടികളും ആരംഭിച്ചിട്ടുണ്ട്. സംസ്ഥാന നിക്ഷേപ പ്രമോഷൻ ബോർഡിന്റെ അംഗീകാരം ഉടൻ ലഭിക്കുമെന്നാണ് പ്രതീക്ഷ.
പദ്ധതിയുടെ അന്തിമരൂപീകരണത്തിനായി ഗൂഗിളിന്റെ ഉന്നത നേതൃത്വവും ആന്ധ്രാപ്രദേശ് ഐടി, ഇലക്ട്രോണിക്സ് മന്ത്രി നര ലോകേഷും ഒക്‌ടോബർ 14-ന് ദില്ലിയിൽ ചർച്ച നടത്തും. ഇന്ത്യയിലെ ഗൂഗിളിന്റെ ഇതുവരെയുള്ള ഏറ്റവും വലിയ ഇൻഫ്രാസ്ട്രക്ചർ നിക്ഷേപമാണിത്. അമേരിക്ക, ജപ്പാൻ, സിംഗപ്പൂർ, അയർലൻഡ്, ജർമനി ഉൾപ്പെടെ 11 രാജ്യങ്ങളിലായി പ്രവർത്തിക്കുന്ന ഗൂഗിളിന്റെ ആഗോള ഡാറ്റാ സെൻറർ ശൃംഖലയിൽ വിശാഖപട്ടണം ക്ലസ്റ്റർ വലിയൊരു ചേർക്കലായിരിക്കും.






