പത്തനംതിട്ട: ആറന്മുള ശ്രീപാർത്തസാരഥി ക്ഷേത്രത്തിലെ അഷ്ടമിരോഹിണി വള്ളസദ്യയെ ചുറ്റിപ്പറ്റിയ ആചാരലംഘന വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുകൾ. മന്ത്രിയെ വെട്ടിലാക്കിയ ദേവസ്വം ഉദ്യോഗസ്ഥരോട് വിശദീകരണം തേടാൻ ദേവസ്വം ബോർഡ് നടപടി തുടങ്ങി.
അഷ്ടമിരോഹിണി ദിവസം ദേവന് നിവേദനം നടത്തുന്നതിനുമുമ്പ് ദേവസ്വം മന്ത്രിക്ക് സദ്യ വിളമ്പിയതാണ് വിവാദത്തിന് തുടക്കമായത്. ആചാരലംഘനം നടന്നതായി റിപ്പോർട്ട് ലഭിച്ചതിനെ തുടർന്ന് ക്ഷേത്രം തന്ത്രി പ്രായശ്ചിത്തം നിർദേശിച്ചിരുന്നു.
സെപ്റ്റംബർ 14ന് നടന്ന ചടങ്ങിലെ പിഴവുകൾ രേഖാമൂലം ചൂണ്ടിക്കാട്ടിയത് ആറന്മുളയിലെ ദേവസ്വം ഉദ്യോഗസ്ഥരാണെന്ന് തന്ത്രി വ്യക്തമാക്കി. ലഭിച്ച രണ്ട് കത്തുകൾക്ക് പ്രായശ്ചിത്തം നിർദേശിച്ച് മറുപടി നൽകിയതായും തന്ത്രി പറഞ്ഞു. ഇതോടെ ആചാരലംഘന വാർത്ത മാധ്യമങ്ങൾ സൃഷ്ടിച്ചതാണെന്ന സിപിഎമ്മിന്റെ നിലപാട് തളർന്നിരിക്കുകയാണ്.
വള്ളസദ്യയുടെ നടത്തിപ്പിനുള്ള മുഴുവൻ ഉത്തരവാദിത്വവും പള്ളിയോട സേവാസംഘത്തിനാണ് ഉണ്ടായിരുന്നതെന്ന് ദേവസ്വം ബോർഡ് വ്യക്തമാക്കി. അതേസമയം, ആചാരലംഘനം ഉണ്ടായിട്ടില്ലെന്ന മുൻ നിലപാട് മാറ്റിയ പള്ളിയോട സേവാസംഘം, ദേവസ്വം ബോർഡിന്റെയും ഉപദേശക സമിതിയുടെയും ഗൂഢാലോചനയാണെന്ന് ആരോപിച്ചു.
അഷ്ടമിരോഹിണി വള്ളസദ്യയുടെ മാതൃകയിൽ തന്നെ പരിഹാര ക്രിയ നടത്താൻ തന്ത്രി നിർദേശിച്ചിട്ടുണ്ട്. ചടങ്ങിന്റെ സമയവും തീയതിയും പിന്നീട് നിശ്ചയിച്ച് അറിയിക്കുമെന്ന് തന്ത്രി അറിയിച്ചു. ശബരിമലയ്ക്ക് പിന്നാലെ ആറന്മുള ക്ഷേത്രത്തിലും ഉയർന്ന ആചാരലംഘന വിവാദം ദേവസ്വം മന്ത്രിക്കും ബോർഡിനും പുതിയ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്.






