ആലപ്പുഴ: മുസ്ലിം ലീഗിനെതിരെ രൂക്ഷ വിമർശനവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. കേരള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ മതേതര കോമഡിയാണ് മുസ്ലിം ലീഗെന്ന് വെള്ളാപ്പള്ളി പരിഹസിച്ചു. യോഗം മുഖപത്രമായ യോഗനാദം പുതിയ ലക്കത്തിലെ എഡിറ്റോറിയലിലൂടെയാണ് വെള്ളാപ്പള്ളി തന്റെ വിമർശനം ഉന്നയിച്ചത്.
പേരിലും പ്രവൃത്തിയിലും പെരുമാറ്റത്തിലും ഘടനയിലും പോലും മതത്തിന്റെ നിറം പകർന്ന മറ്റൊരു കക്ഷി കേരളത്തിൽ ഇല്ലെന്നും, എല്ലാ ജനവിഭാഗങ്ങളുടെയും അവകാശ സംരക്ഷണം എന്നതല്ല, മുസ്ലിം സമൂഹത്തിന്റെ താൽപ്പര്യങ്ങൾ മാത്രമാണ് ലീഗിന്റെ ലക്ഷ്യമെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ഇന്ത്യയുടെ വിഭജനത്തിന് വഴിയൊരുക്കിയ സർവേന്ത്യ മുസ്ലിം ലീഗിന്റെ ഇന്ത്യൻ പതിപ്പാണ് മുസ്ലിം ലീഗെന്നും അതിന് ‘മതേതര’ എന്ന അലങ്കാര പദങ്ങൾ ചേർക്കേണ്ടതില്ലെന്നും അദ്ദേഹം വിമർശിച്ചു.
കെ.എം. ഷാജിയെ പോലുള്ള നേതാക്കളുടെ മതേതര പ്രസംഗങ്ങൾ കേട്ടാൽ ചിരി വരുമെന്നും വെള്ളാപ്പള്ളി പരിഹസിച്ചു. പകൽ ലീഗും രാത്രി പോപ്പുലർ ഫ്രണ്ടും ആയി മാറുന്ന ഇരട്ടമുഖ രാഷ്ട്രീയമാണ് അവർ പ്രചരിപ്പിക്കുന്നതെന്നും, പൊതുവേദികളിൽ മതേതരത്വം വിളമ്പുന്ന ഇവർ, മുസ്ലിം വേദികളിൽ വെറുപ്പും വിദ്വേഷവും വിതറുന്നവരാണെന്നും അദ്ദേഹം പറഞ്ഞു. .
മൂന്നാം തവണയും അധികാരം നഷ്ടപ്പെടുമോ എന്ന ഭയത്തിലാണ് ലീഗിന്റെ പുതിയ തലമുറയെന്നും, അധികാര ലക്ഷ്യം മുസ്ലിം സമൂഹത്തിന്റെ നഷ്ടം തിരികെ പിടിക്കലാണെന്ന നിലപാട് തന്നെയാണ് അവർ സ്വീകരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. എയ്ഡഡ്, അൺഎയ്ഡഡ് വിദ്യാലയങ്ങളിൽ പുതിയ സീറ്റുകളും ബാച്ചുകളും ഉറപ്പാക്കാനാണ് ലീഗിന്റെ പ്രചാരണമെന്നും അദ്ദേഹം ആരോപിച്ചു.
ഹിജാബ്, സൂംബാ ഡാൻസ്, സ്കൂൾ സമയമാറ്റം പോലുള്ള പൊതുസമൂഹത്തെ ബാധിക്കുന്ന വിഷയങ്ങളിൽ ലീഗ് നേതാക്കളുടെ മൗനം ഇരട്ടത്താപ്പാണെന്നും , അവസരവാദ രാഷ്ട്രീയത്തിന്റെ അപ്പോസ്തലന്മാരാണ് ലീഗ് നേതാക്കൾ എന്നും, ലീഗ് നാളെ ഇടതുമുന്നണിയോടൊപ്പം ചേർന്നാലും അതിൽ അത്ഭുതപ്പെടേണ്ടതില്ലെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.




