ന്യൂഡൽഹി: വരാനിരിക്കുന്ന ദീപാവലി, ഛത് പൂജ ഉത്സവങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി രാജ്യത്തെ പ്രധാന 15 റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പന താൽക്കാലികമായി നിർത്തിവെച്ചു. യാത്രക്കാരുടെ സുരക്ഷിതവും സുഗമവുമായ സഞ്ചാരമാണ് ഇന്ത്യൻ റെയിൽവേയുടെ ഈ നീക്കത്തിന് പിന്നിൽ. നിയന്ത്രണം 2025 ഒക്ടോബർ 28 വരെ തുടരുമെന്ന് റെയിൽവേ അറിയിച്ചു.
റെയിൽവേ ബോർഡിന്റെ മാർഗ്ഗനിർദ്ദേശപ്രകാരം മുതിർന്ന പൗരന്മാർ, രോഗികൾ, കുട്ടികൾ, സഹായം ആവശ്യമുള്ള വനിതാ യാത്രക്കാർ എന്നിവർക്ക് ആവശ്യാനുസരണം പ്ലാറ്റ്‌ഫോം ടിക്കറ്റ് അനുവദിക്കും. നിലവിൽ ഈ നിയന്ത്രണം ഡൽഹി, മുംബൈ മേഖലകളിലെ പ്രധാന സ്റ്റേഷനുകളിലാണ് .
മുംബൈ മേഖലയിൽ ഒക്ടോബർ 16 മുതലാണ് നിയന്ത്രണം. ഛത്രപതി ശിവാജി മഹാരാജ് ടെർമിനസ്, ദാദർ, ലോകമാന്യ തിലക് ടെർമിനസ് , താനെ, കല്യാൺ, പൻവേൽ എന്നിവിടങ്ങളിലാണ് പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പന നിർത്തിയിരിക്കുന്നത്. ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷൻ, ഡൽഹി റെയിൽവേ സ്റ്റേഷൻ, ഹസ്രത്ത് നിസാമുദ്ദീൻ, ആനന്ദ് വിഹാർ ടെർമിനൽ, ഗാസിയാബാദ്, ബാന്ദ്ര ടെർമിനസ്, വാപി, സൂറത്ത്, ഉധ്ന എന്നിവയും നിയന്ത്രണത്തിൽ പെടും.
സുരക്ഷിതവും തടസരഹിതവുമായ യാത്രാനുഭവം ഉറപ്പാക്കുന്നതിനായി യാത്രക്കാർ യാത്രാ പദ്ധതികൾ അതനുസരിച്ച് ക്രമീകരിക്കണമെന്നും റെയിൽവേ അധികൃതരുമായി സഹകരിക്കണമെന്നും ദേശീയ ട്രാൻസ്‌പോർട്ടർ അഭ്യർത്ഥിച്ചു.
തിരക്ക് നിയന്ത്രിക്കാൻ നോർത്തേൺ റെയിൽവേ സോൺ ന്യൂ ഡൽഹി റെയിൽവേ സ്റ്റേഷനിൽ സ്ഥിരമായ ഹോൾഡിംഗ് ഏരിയ ഒരുക്കിയിട്ടുണ്ട്. അജ്മേരി ഗേറ്റിനോട് ചേർന്നാണ് ഈ സൗകര്യം. ഒരേ സമയം ഏകദേശം 7,000 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന തരത്തിൽ രൂപകൽപ്പന ചെയ്തിരിക്കുന്ന ഈ കേന്ദ്രം, ഉത്സവക്കാലത്തുള്ള തിരക്ക് നിയന്ത്രണത്തിന് വലിയ സഹായമാകുമെന്ന് റെയിൽവേ അറിയിച്ചു.






