കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കൊച്ചിയിലെ വിചാരണക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അന്തിമ വാദം പൂർത്തിയായ കേസിൽ പ്രോസിക്യൂഷൻ ആരോപണങ്ങളിലെ സംശയനിവാരണമാണ് ഇപ്പോൾ പുരോഗമിക്കുന്നത്. കേസിൽ ഉടൻ വിധി പ്രസ്താവിക്കപ്പെടുമെന്നാണ് സൂചന.
2017 ഫെബ്രുവരിയിലാണ് നടിയെ കൊച്ചിയിൽ ഓടിക്കൊണ്ടിരുന്ന വാഹനത്തിനുള്ളിൽ അതിക്രൂരമായി ആക്രമിച്ചത്. പൾസർ സുനിയാണ് ഒന്നാം പ്രതി, നടൻ ദിലീപ് എട്ടാം പ്രതി. കേസിൽ ആകെ ഒൻപത് പേരാണ് പ്രതികളായി ഉള്ളത്.
ജയിലിലായിരുന്ന ദിലീപ്, പൾസർ സുനി അടക്കമുള്ളവർ ഇപ്പോൾ ജാമ്യത്തിലാണ്. ഏഴര വർഷങ്ങൾക്ക് ശേഷം 2024 സെപ്റ്റംബറിൽ കർശന വ്യവസ്ഥകളോടെയാണ് പൾസർ സുനിക്ക് കോടതി ജാമ്യം അനുവദിച്ചത്. ഇതിനിടെ, കേസിലെ രണ്ട് പേരെ നേരത്തെ പ്രതിപ്പട്ടികയിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ഒരാളെ മാപ്പുസാക്ഷിയാക്കുകയും ചെയ്തിരുന്നു.










