തിരുവനന്തപുരം: ശബരിമല സ്വർണക്കടത്ത് കേസിൽ ഉണ്ണികൃഷ്ണൻ പോറ്റിയുമായി എസ്ഐടിയുടെ തെളിവെടുപ്പ്. ഇന്ന് പുലർച്ചെ പോറ്റിയെ ബെംഗളൂരുവിലേക്ക് മാറ്റി. തുടർന്ന് ചെന്നൈയിലെ സ്മാർട്ട് ക്രിയേഷൻസ് സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തുമെന്ന് അന്വേഷണസംഘം അറിയിച്ചു.
കേസിൽ ദേവസ്വം ബോർഡ് ഉദ്യോഗസ്ഥർക്ക് എതിരെ ഉടൻ അറസ്റ്റ് ഉണ്ടാകും എന്നാണ് സൂചന. ദ്വാരപാല ശിൽപ്പത്തിലെ പാളികളിൽ നിന്ന് സ്വർണം കടത്തിയതുമായി ബന്ധപ്പെട്ട കേസിൽ 10 പേരാണ് പ്രതികൾ. ഇതുവരെ ഉണ്ണികൃഷ്ണൻ പോറ്റിയും മുരാരി ബാബുവുമാണ് അറസ്റ്റിലായത്.
ശബരിമലയിൽ നിന്ന് തട്ടിയെടുത്ത സ്വർണം കൈവശമുണ്ടെന്ന മൊഴി നൽകിയ കൽപേഷിനെക്കുറിച്ച് പ്രത്യേക സംഘത്തിന് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. അന്വേഷണത്തിന്റെ അടുത്ത ഘട്ടത്തിൽ ചില ദേവസ്വം ജീവനക്കാരെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യാനാണ് നീക്കം.
പ്രതിപട്ടികയിൽ ഇപ്പോൾ സർവീസിലുള്ളവർ മുരാരി ബാബുവും അസിസ്റ്റന്റ് എഞ്ചിനീയർ സുനിൽ കുമാറുമാണ്. മുൻ ദേവസ്വം സെക്രട്ടറി, തിരുവാഭരണം കമ്മീഷണർമാർ, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ എന്നിവർ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരിലേക്കും അന്വേഷണം വ്യാപിക്കാനാണ് സാധ്യത.




