അമരാവതി: അതിശക്തമായ ‘മോൻത’ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ വിശാഖപട്ടണം വിമാനത്താവളത്തിലെ 32 വിമാന സർവീസുകൾ റദ്ദാക്കി. ഇതിനകം രണ്ട് എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ തിങ്കളാഴ്ച തന്നെ റദ്ദാക്കിയിരുന്നു. ആഭ്യന്തര, അന്തർദേശീയ സർവീസുകളും ചൊവ്വാഴ്ച റദ്ദാക്കിയതായി വിമാനത്താവള ഡയറക്ടർ എൻ. പുരുഷോത്തം അറിയിച്ചു.
തിങ്കളാഴ്ച 30 വിമാനങ്ങൾ സാധാരണ സർവീസ് നടത്തിയിരുന്നെങ്കിലും ചുഴലിക്കാറ്റ് ശക്തമായതിനെ തുടർന്ന് മുൻകരുതലിന്റെ ഭാഗമായി എല്ലാം നിർത്തിവെച്ചു. വിമാനത്താവളത്തിൽ സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയതായി അധികൃതർ അറിയിച്ചു.
വിജയവാഡ വിമാനത്താവളത്തിലും 16 സർവീസുകൾ ഇന്ന് റദ്ദാക്കി. അഞ്ച് സർവീസുകൾ മാത്രമാണ് നടത്തിയത്. തിങ്കളാഴ്ച വിജയവാഡ–വിശാഖപട്ടണം റൂട്ടിലെ ഒരു വിമാനം മാത്രമേ റദ്ദാക്കിയിരുന്നുള്ളൂ. എന്നാൽ ഇന്ന് ഡൽഹി, മുംബൈ അടക്കമുള്ള വിവിധ നഗരങ്ങളിലേക്കുള്ള സർവീസുകൾ അടക്കമാണ് റദ്ദാക്കിയത്. നാളത്തെ വിമാന സർവീസുകളെക്കുറിച്ച് തീരുമാനമെടുക്കുന്നത് വൈകുന്നേരത്തോടെ ആകുമെന്ന് വിമാനത്താവള ഡയറക്ടർ ലക്ഷ്മികാന്ത് റെഡ്ഡി അറിയിച്ചു.
തിരുപ്പതി വിമാനത്താവളത്തിലും നാല് സർവീസുകൾ റദ്ദാക്കിയിട്ടുണ്ട്. അതേസമയം, സൗത്ത് സെൻട്രൽ റെയിൽവേ (എസ്സിആർ) മേഖലയിൽ തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചേർത്ത് ആകെ 120 ട്രെയിനുകൾ റദ്ദാക്കിയതായി റെയിൽവേ അധികൃതർ അറിയിച്ചു.




