ചെന്നൈ: തമിഴ്‌നാട്ടിൽ സർക്കാർ ജോലികളിൽ കോഴ ഇടപാട് നടന്നതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഈ വർഷം ഓഗസ്റ്റ് 6ന് വിതരണം ചെയ്ത നിയമന ഉത്തരവുകളുമായി ബന്ധപ്പെട്ടാണ് ആരോപണം ഉയർന്നത്. സംഭവത്തിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഇഡി തമിഴ്‌നാട് പൊലീസിന് കത്ത് അയച്ചു.
തമിഴ്‌നാട് മുനിസിപ്പൽ അഡ്മിനിസ്ട്രേഷൻ ആൻഡ് വാട്ടർ സപ്ലൈ വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയർ, ജൂനിയർ എഞ്ചിനീയർ, ടൗൺ പ്ലാനിംഗ് ഓഫീസർ തുടങ്ങിയ തസ്തികകളിലെ നിയമനത്തിനായി ഉദ്യോഗാർത്ഥികളിൽ നിന്ന് 25 മുതൽ 35 ലക്ഷം രൂപ വരെ കോഴയായി സ്വീകരിച്ചെന്നതാണ് ആരോപണം. റിയൽ എസ്റ്റേറ്റ് സ്ഥാപനമായ ടിവിഎച്ച്, ഡിഎംകെ മന്ത്രി കെ.എൻ. നെഹ്റുവിന്റെ ബന്ധുവും ഉൾപ്പെട്ട ബാങ്ക് തട്ടിപ്പ് കേസിൽ നടത്തിയ റെയ്ഡിനിടെയായിരുന്നു ഈ വിവരങ്ങൾ പുറത്തുവന്നതെന്ന് ഇഡി പറയുന്നു.
2024–25, 2025–26 വർഷങ്ങളിലെ നിയമന പ്രക്രിയകളിൽ ക്രമക്കേട് നടന്നതായും ചില ഉദ്യോഗാർത്ഥികൾക്ക് പരീക്ഷാ വിവരങ്ങൾ മുൻകൂട്ടി ലഭിച്ചതായും ഇഡി കത്തിൽ പറയുന്നു. ഏകദേശം 150 പേർ കോഴ നൽകി നിയമിതരായതായി തെളിവുകൾ സൂചിപ്പിക്കുന്നുവെന്നും നിരവധി രാഷ്ട്രീയ പ്രവർത്തകരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും പേരുകൾ കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.






