കോഴിക്കോട്: ചികിത്സാ പിഴവിനെ തുടർന്ന് കൈ മുറിച്ചുമാറ്റേണ്ടി വന്ന പാലക്കാട്ടെ ഒമ്പതു വയസ്സുകാരിക്ക് സർക്കാർ സഹായം ലഭിക്കുന്നില്ലെന്ന് കുടുംബം. ഒരു മാസത്തിലേറെയായി കുട്ടി കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. ചികിത്സാ ചെലവുകളും ദൈനംദിന ആവശ്യങ്ങൾക്കും പണം കണ്ടെത്താനാകാതെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് കുട്ടിയുടെ അമ്മ പ്രസീത വ്യക്തമാക്കി.
“ഐസിയുവിലാണ് മകളിപ്പോൾ, കൈ കിട്ടുമോ എന്ന് ചോദിച്ച് കരയുകയാണ് അവൾ, നഴ്സുമാരെ അടുക്കാൻ പോലും സമ്മതിക്കുന്നില്ല, ഡോക്ടർമാരോട് എന്നെ തൊടരുത് എന്ന് പറയുന്നു, മരുന്ന് മാത്രമാണ് ആശുപത്രിയിൽ നിന്ന് സൗജന്യമായി ലഭിക്കുന്നത്, രാവിലെയും വൈകിട്ടും ഭക്ഷണം വാങ്ങേണ്ടി വരുന്നു” എന്നും അമ്മ പ്രസീത പറഞ്ഞു.
കുടുംബത്തിന്റെ ഏക ആശ്രയമായ ഭർത്താവ് കഴിഞ്ഞ 32 ദിവസമായി ജോലിക്ക് പോകാൻ സാധിച്ചിട്ടില്ലെന്നും വീട്ടുവാടക, കറന്റ് ബിൽ, ഓട്ടോകൂലി തുടങ്ങി ചെലവുകൾ വഹിക്കാൻ കഴിയാത്ത അവസ്ഥയാണെന്നും അവർ പറഞ്ഞു. സംഭവത്തെക്കുറിച്ച് ആരോഗ്യവകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.




