ചിന്ദ്‍വാഡ: മധ്യപ്രദേശിൽ കഫ്സിറപ്പ് കഴിച്ചതിനെ തുടർന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ അന്വേഷണം ശക്തമാകുന്നു. കേസിൽ പ്രതിയായ ഡോ. പ്രവീൺ സോണിയുടെ ഭാര്യ ജ്യോതി സോണിയെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. കഫ്സിറപ്പ് വിതരണം ചെയ്ത മെഡിക്കൽ ഷോപ്പിന്റെ ഉടമയാണ് ജ്യോതി സോണി.
തമിഴ്നാട്ടിലെ കാഞ്ചീപുരത്തെ ശ്രീശൻ ഫാർമസ്യൂട്ടിക്കൽസ് നിർമ്മിച്ച ‘കോൾഡ്രിഫ്’ കഫ്സിറപ്പിലെ വിഷാംശമാണ് മരണങ്ങൾക്ക് കാരണമെന്നാണ് അന്വേഷണ ഏജൻസികളുടെ വിലയിരുത്തൽ. മരിച്ച കുട്ടികൾക്ക് വൃക്ക തകരാറാണ് ഉണ്ടായതെന്ന് പരിശോധനയിൽ വ്യക്തമായി.
കമ്പനിയുടെ ഉടമ ജി. രംഗനാഥൻ അടക്കം ഏഴ് പേരെയാണ് ഇതുവരെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ പശ്ചാത്തലത്തിൽ മധ്യപ്രദേശിലും രാജസ്ഥാനിലും കോൾഡ്രിഫ് കഫ്സിറപ്പ് നിരോധിക്കപ്പെട്ടു. രണ്ട് വയസിനു താഴെയുള്ള കുട്ടികൾക്ക് ചുമമരുന്ന് നൽകുന്നത് ഒഴിവാക്കണമെന്ന് കേന്ദ്രാരോഗ്യ മന്ത്രാലയം മാർഗനിർദ്ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.

