കോഴിക്കോട്: സംസ്ഥാനത്തെ മെഡിക്കൽ കോളേജുകളിൽ ഗവൺമെന്റ് ഡോക്ടർമാരുടെ സമരം തുടരുന്നു. കെജിഎംസിടിഎയുടെ നേതൃത്വത്തിൽ നടക്കുന്ന സമരത്തിന്റെ ഭാഗമായി ഇന്ന് ഒപി സേവനങ്ങൾ ബഹിഷ്‌കരിച്ചിരിക്കുകയാണ്. പിജി വിദ്യാർത്ഥികളും ഹൗസ് സർജന്മാരുമാണ് ഒപി ചുമതലകൾ കൈകാര്യം ചെയ്യുന്നത്. സമരം സംബന്ധിച്ച് മുൻകൂർ വിവരം ലഭിക്കാത്തതിനാൽ നിരവധി രോഗികളാണ് ആശുപത്രിയിൽ എത്തിയത്.
4 വർഷം വൈകി നടപ്പിലാക്കിയ 10 വർഷത്തിലൊരിക്കൽ മാത്രം നടക്കുന്ന ശമ്പള പരിഷ്കരണം മൂലം നഷ്ടപ്പെട്ട ശമ്പള-ക്ഷാമബത്ത കുടിശ്ശിക നൽകുക, പ്രവേശന തസ്തിക ആയ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിലെ ശമ്പളനിർണ്ണയ അപാകത പരിഹരിക്കുക, രോഗികളുടെ എണ്ണത്തിന് ആനുപാതികമായി ഡോക്ടർമാരെ നിയമിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും മുന്നോട്ട് വെക്കുന്നത്.
അതേസമയം, പുതിയ മെഡിക്കൽ കോളേജുകളിലേക്ക് താൽക്കാലിക പുനർവിന്യാസം വഴി ഡോക്ടർമാരെ നിയോഗിക്കുന്നതിനു പകരം ആവശ്യത്തിന് സ്ഥിരതസ്തികകൾ സൃഷ്ടിക്കണമെന്നുമാണ് സംഘടന ഉന്നയിക്കുന്ന മറ്റൊരു നിർണായക ആവശ്യം. കഴിഞ്ഞ മാസം 20-നും 28-നും കെജിഎംസിടിഎ ഒപി ബഹിഷ്‌കരിച്ചിരുന്നു. പ്രശ്നപരിഹാരത്തിൽ സർക്കാരിൽ നിന്ന് വ്യക്തമായ ഉറപ്പ് ലഭിക്കുന്നതുവരെ സമരം തുടരുമെന്നാണ് സംഘടനയുടെ നിലപാട്.

