താമരശ്ശേരി: ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ പ്ലാൻ്റ് തുറക്കുന്നതുമായി ബന്ധപ്പെട്ട സംഘർഷങ്ങൾ തടയുന്നതിനായി പ്രദേശത്ത് ഏർപ്പെടുത്തിയ നിരോധനാജ്ഞ നവംബർ 13 വരെ ദീർഘിപ്പിച്ചതായി ജില്ലാ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ് അറിയിച്ചു.
നിരോധനാജ്ഞ പ്രകാരം പ്ലാൻ്റിന്റെ 300 മീറ്റർ ചുറ്റളവിലും, പ്ലാൻ്റിനും അമ്പായത്തോടിനും ഇടയിലുള്ള റോഡിന്റെ ഇരുവശത്തും 50 മീറ്റർ പരിധിയിലും, അമ്പായത്തോട് ജങ്ഷന്റെ 100 മീറ്റർ ചുറ്റളവിലുമാണ് വിലക്കേർപ്പെടുത്തിയിരിക്കുന്നത്.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത വകുപ്പ് അനുസരിച്ചാണ് നടപടി. ഈ പ്രദേശങ്ങളിൽ നാലോ അതിലധികമോ ആളുകൾ ഒരുമിച്ചുകൂടുന്നതും, പ്രകടനങ്ങൾ, പ്രതിഷേധങ്ങൾ, പൊതുപരിപാടികൾ തുടങ്ങിയവ നടത്തുന്നതും നിരോധിച്ചിരിക്കുകയാണ്.
അതേസമയം, ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രം അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ട് പ്രദേശവാസികൾ സമരം പുനരാരംഭിച്ചു. ഫാക്ടറിയിൽ നിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെയായാണ് സമരപന്തൽ. സ്ത്രീകളും കുട്ടികളും ഉൾപ്പെടെ നിരവധി പേർ സമരത്തിൽ പങ്കെടുത്തു.
എഴുത്തുകാരനും സാമൂഹ്യ നിരീക്ഷകനുമായ എം.എൻ. കാരശ്ശേരി സമരത്തിന് തുടക്കമിട്ടു. ഓമശ്ശേരി, കോടഞ്ചേരി, താമരശ്ശേരി പഞ്ചായത്തുകളിലെ പ്രസിഡന്റുമാരും ഉൾപ്പെടെ ജനപ്രതിനിധികൾ പങ്കെടുത്തു.
ഫാക്ടറിയുടെ പ്രവർത്തനം പൂർണ്ണമായും നിർത്തിയില്ലെങ്കിൽ സമരം തുടരുമെന്നാണ് സമരസമിതിയുടെ നിലപാട്. ഇതിനിടെ സംഘർഷവുമായി ബന്ധപ്പെട്ട് ഇന്ന് രണ്ടുപേരെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതോടെ കസ്റ്റഡിയിലുള്ളവരുടെ എണ്ണം 16 ആയി.




