ഇന്ത്യയുടെ കരങ്ങളിൽ നിന്നും പാകിസ്ഥാനിൽ ഏറ്റുവാങ്ങിയ കനത്ത പ്രഹരത്തിന് പ്രതികാരം വീട്ടാൻ മുംബൈ ഭീകരാക്രമണത്തിന്റെ സൂത്രധാരനും ആഗോള ഭീകരനുമായ ഹാഫിസ് സയീദ് പുതിയ തന്ത്രങ്ങൾ മെനയുന്നു.
പാകിസ്ഥാന്റെ മണ്ണിൽ നിന്നും ഭീകരവാദത്തിന്റെ വിത്തുകൾ തുടച്ചുനീക്കാൻ ഇന്ത്യ നടത്തിയ ശക്തമായ ‘ഓപ്പറേഷൻ സിന്ദൂറിന്’ തിരിച്ചടി നൽകാൻ, ബംഗ്ലാദേശിനെ ഒരു പുതിയ ഭീകര താവളമാക്കി മാറ്റാനാണ് ലഷ്കർ-ഇ-തൊയ്ബയുടെ ഈ തലതൊട്ടപ്പൻ ശ്രമിക്കുന്നത്. കിഴക്കൻ അതിർത്തിയിൽ നിന്നും ഇന്ത്യയുടെ ഹൃദയത്തിലേക്ക് വിഷപ്പല്ലുകൾ ആഴ്ത്താനുള്ള ഈ പുതിയ നീക്കത്തെക്കുറിച്ചുള്ള നിർണായക വിവരങ്ങൾ ഇന്ത്യൻ രഹസ്യാന്വേഷണ ഏജൻസികൾ പുറത്തുവിട്ടിരിക്കുകയാണ് .
ഭീകരതയോട് സന്ധി ചെയ്യുന്ന ഇന്ത്യയല്ല ഇതെന്ന് പാകിസ്ഥാനെയും ഭീകരസംഘടനകളെയും ഓർമ്മിപ്പിച്ച ഒന്നായിരുന്നു ‘ഓപ്പറേഷൻ സിന്ദൂർ. 2025 ഏപ്രിൽ 22-ന് ജമ്മു കശ്മീരിലെ പഹൽഗാമിൽ നിഷ്കളങ്കരായ വിനോദസഞ്ചാരികളെ മതത്തിന്റെ പേരിൽ വേർതിരിച്ച് ലഷ്കറിന്റെ ഉപസംഘടനയായ ‘ദി റെസിസ്റ്റൻസ് ഫ്രണ്ട്’ (TRF) ക്രൂരമായി കൊലപ്പെടുത്തിയിരുന്നു.






