കിഴക്കൻ യുക്രൈനിലെ പോക്രോവ്‌സ്‌ക് നഗരം റഷ്യൻ സൈന്യം പൂർണമായും കൈയ്യടക്കി. രണ്ടരവർഷത്തോളം നീണ്ടുനിന്ന യുദ്ധത്തിൽ ഏറെ നാളിന് ശേഷം റഷ്യയ്ക്കുള്ള വലിയ മുന്നേറ്റമാണിത്. യുക്രൈന്റെ പ്രതിരോധം പൊളിച്ച്, റഷ്യൻ സേന നേരെ നഗരത്തിലേക്ക് കയറി. അങ്ങനെ, യുദ്ധത്തിന്റെ പടവുകൾ വീണ്ടും റഷ്യയുടെ ഭാഗത്തേക്ക് തിരിഞ്ഞു തുടങ്ങി. എന്നാൽ, പോക്രോവ്‌സ്‌കിന് ചുറ്റുമുള്ള പ്രദേശങ്ങളിൽ ഇപ്പോഴും കടുത്ത ഏറ്റുമുട്ടലുകൾ തുടരുകയാണ്.
മുമ്പ് ക്രാസ്നോർമിസ്ക് എന്നും ഗ്രിഷിനോ എന്നും അറിയപ്പെട്ടിരുന്ന പോക്രോവ്സ്ക്, യുക്രൈനിലെ ഡൊണെറ്റ്സ്ക് ഒബ്ലാസ്റ്റ് റയോണിന്റെ ഒരു നഗരവും ഭരണ കേന്ദ്രവുമാണ്. സൈനികമായി വളരെ പ്രധാനപ്പെട്ട സ്ഥലമാണ് പോക്രോവ്സ്ക്. ഇവിടെ നിന്നാണ് യുക്രൈനിയൻ സൈന്യത്തിന് ആവശ്യമായ വിതരണവും പിന്തുണയും ലഭിച്ചിരുന്നത്. കൂടാതെ, കിഴക്ക് ഡൊനെറ്റ്‌സ്‌കിലേക്കും, പടിഞ്ഞാറ് നിപ്രോയിലേക്കും, സപ്പോറിഷ്യയിലേക്കും പോകുന്ന പ്രധാന റോഡുകൾ എല്ലാം സംഗമിക്കുന്ന സ്ഥലമാണിത്. അതുകൊണ്ട് തന്നെ, ഈ പട്ടണത്തെ നിയന്ത്രണത്തിലാക്കുന്നത് യുദ്ധത്തിന്റെ ദിശ തന്നെ മാറ്റാൻ കഴിയും എന്നതാണ് സത്യം.
കഴിഞ്ഞ വേനൽക്കാലം മുതൽ റഷ്യൻ സൈന്യം ഈ പ്രദേശം പൂർണ്ണമായി വളഞ്ഞ നിലയിലാണ്. പ്രധാന ഹൈവേകളും റെയിൽ പാതകളും ലക്ഷ്യമാക്കി ഡ്രോൺ ആക്രമണങ്ങളും പീരങ്കി വെടിയുതിർപ്പുകളും നടത്തി അവർ യുക്രൈൻ സേനയെ ശക്തമായി സമ്മർദ്ദത്തിലാക്കിയിരുന്നു . ഈ പട്ടണം പിടിക്കാനായി റഷ്യ ഏകദേശം 1.7 ലക്ഷം സൈനികരെ വിന്യസിച്ചതായാണ് യുക്രൈൻ പ്രസിഡന്റ് സെലൻസ്കി പറയുന്നത്.
2023 മെയ് മാസത്തിൽ ബഖ്മുത് പിടിച്ചെടുത്തതിന് ശേഷം, റഷ്യ പിടിച്ചെടുക്കുന്ന ഏറ്റവും വലിയ നഗരമാണ് പോക്രോവ്‌സ്‌ക്. യുദ്ധം തുടങ്ങും മുമ്പ് ഇവിടെ ഏകദേശം അറുപതിനായിരം പേർ താമസിച്ചിരുന്നതാണ്. എന്നാൽ 2022 ഫെബ്രുവരിയിൽ റഷ്യ പൂർണ്ണമായ അധിനിവേശം ആരംഭിച്ചതോടെ ഭൂരിഭാഗം പേരും സ്വന്തം വീടുകൾ വിട്ട് സുരക്ഷിത പ്രദേശങ്ങളിലേക്ക് പോയി. ഇപ്പോൾ അവിടെ തുടരുന്നത് ഏതാണ്ട് 1,200 പേർ മാത്രമാണെന്നാണ് യുക്രൈൻ വ്യക്തമാക്കുന്നത് . ഒരിക്കൽ ജനസാന്ദ്രമായിരുന്ന പട്ടണം ഇന്ന് യുദ്ധത്തിന്റെ നിശ്ശബ്ദതയിലായിരിക്കുകയാണ്.
ഇവിടെ ശേഷിക്കുന്നവരെ ഒഴിപ്പിക്കാനാകില്ലെന്നാണ് യുക്രൈൻ സൈന്യം പറയുന്നത്. അതേസമയം, “പോക്രോവ്സ്ക് നിവാസികളെ സുരക്ഷിതമായി റഷ്യൻ നിയന്ത്രണ മേഖലയിലേക്ക് മാറ്റുന്നു” എന്ന പേരിൽ റഷ്യൻ പ്രതിരോധ മന്ത്രാലയം ഒരു വീഡിയോ പുറത്ത് വിട്ടിട്ടുണ്ട്. കിഴക്കൻ യുക്രൈനിലെഡൊനെറ്റ്സ്ക്, ലുഹാൻസ്ക് പ്രവിശ്യകളും തെക്ക്ഖേർസൺ, സപോറിഷ്യ എന്നീ പ്രവിശ്യകളും പൂർണ്ണമായി പിടിച്ചെടുക്കുക എന്നതാണ് റഷ്യയുടെ ലക്ഷ്യം. അതിലേക്കുള്ള വഴിയിൽ പോക്രോവ്സ്ക് റഷ്യക്ക് ഒരു വലിയ മുന്നേറ്റം തന്നെയാണ്.
റഷ്യയുടെ അടുത്ത നീക്കം എന്തായിരിക്കും എന്നതിനെ കുറിച്ച് ഇപ്പോൾ യുക്രൈൻ പകൽരാത്രിയില്ലാതെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. പോക്രോവിസ്‌ക് പൂർണമായും കീഴടക്കി കഴിഞ്ഞാൽ തൊട്ടടുത്ത പട്ടണമായ മിർണോഹ്രാഡിലേക്ക് റഷ്യൻ സൈന്യത്തിന് പെട്ടന് ഏതാണ് കഴിയും. റഷ്യയുടെ നീക്കം ഇപ്പോൾ യുക്രൈന്റെ വ്യാവസായിക നട്ടെല്ലിലേക്കാണ് കണ്ണ് വെക്കുന്നത് .
യുക്രൈൻ സൈന്യം ഇപ്പോൾ അതീവ പ്രയാസകരമായ അവസ്ഥയിലാണ്. മുന്നേറ്റം നടത്തുന്ന റഷ്യൻ സേനയെ തടയാൻ വേണ്ടത്ര സന്നാഹങ്ങളൊന്നും അവർക്കില്ല. എന്നാൽ നഗരത്തെ വിട്ടുകൊടുക്കുന്നത് യുക്രൈനിന് ഒരു വൻ തോൽവിയാകുമെന്നതിനാൽ, പരമാവധി പ്രതിരോധിച്ച് അവസാനത്തോളം പിടിച്ചുനിൽക്കാനുള്ള നീക്കത്തിലാണ് അവർ.
റഷ്യക്ക് എതിരായുള്ള ഈ ചെറുത്തുനിൽപ്പിൽ നിലവിലെ ആയുധങ്ങൾ വെച്ച് യുക്രെയിന് പിടിച്ചുനിൽക്കാൻ സാധിക്കില്ല അതുകൊണ്ടാണ് യുഎസ് പ്രസിഡന്റുമായുള്ള കൂടിക്കാഴ്ചയിൽ സലൻസ്കീം ഏറ്റവും വലിയ അത്യാധുനികമായ ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ ചോദിക്കുന്നത്
എന്നാൽ അമേരിക്കയുടെ ഈ വജ്ര ആയുധം ഇതുവരെ നൽകുന്നത് ട്രംപ് വ്യക്തമാക്കിയിട്ടില്ല. ഇതിനെ എതിർത്തുകൊണ്ട് റഷ്യൻ അധികൃതർ വ്യക്തമാക്കിയത്, അമേരിക്ക ഇതിന് മുതിർന്നാൽ തിരിച്ചടി സംഘടിപ്പിക്കാവുന്നതിലും അപ്പുറം ആയിരിക്കും എന്നായിരുന്നു.
ഒരു കാര്യം ഉറപ്പാണ് നിലവിൽ യൂറോപ്യൻ രാജ്യങ്ങളുടെയും പ്രത്യേകിച്ച് NATO സഖ്യത്തിന്റെയും പിന്തുണ യുക്രെയിനുണ്ട്. അതുകൊണ്ടുതന്നെ NATO രാജ്യങ്ങളെ കൂട്ടുപിടിച്ച് ഈ അത്യാധുനിക മിസൈലിന് വേണ്ടി യുക്രെയിൻ സമ്മർദ്ദം ചെലുത്തും.
ലോകത്ത് സമാധാനം കൊണ്ടുവരാൻ തന്നെക്കൊണ്ട് മാത്രമേ സാധിക്കുകയുള്ളൂ എന്ന് വീരവാദം ഉയർത്തുന്ന ട്രംപ് ഈ വിഷയത്തിൽ എന്ത് നിലപാട് എടുക്കും എന്നുള്ളത് ആകാംഷയോടെ കാത്തിരിക്കുകയാണ് ലോക രാജ്യം










