കൊച്ചി: ഗുരുവായൂർ ദേവസ്വത്തിന്റെ കണക്കുകളിൽ ഗുരുതരമായ പോരായ്മകളുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതി. ദേവസ്വത്തിന്റെ സ്വത്തുക്കൾ ദേവന്റേതാണെന്നും ദേവസ്വം ഭരണസമിതി അതിന്റെ വിശ്വസ്തർ മാത്രമാണെന്നും കോടതി വ്യക്തമാക്കി.
ഗുരുവായൂർ ദേവസ്വത്തിൽ സമഗ്രവും സ്വതന്ത്രവുമായ ഓഡിറ്റ് നടത്തേണ്ടത് അനിവാര്യമാണെന്ന് ഹൈക്കോടതി പറഞ്ഞു. നിലവിലെ ഓഡിറ്റ് സംവിധാനത്തിൽ ഘടനാപരമായ വീഴ്ചകളുണ്ടെന്നും അടിയന്തരമായി പരിഷ്‌കരിക്കണമെന്നും കോടതി നിർദേശിച്ചു.
വാർഷിക കണക്കുകൾ അന്തിമമാക്കുന്നതിൽ കാലതാമസം ഉണ്ടായതിലും കോടതി അതൃപ്തി രേഖപ്പെടുത്തി. ദേവസ്വത്തിന് 65 ബാങ്ക് അക്കൗണ്ടുകളുണ്ടെങ്കിലും 37 എണ്ണം മാത്രമാണ് നിലവിൽ സജീവമായുള്ളത്. ആവശ്യമായ വിവരങ്ങൾ ലഭിക്കാത്തതാണ് ഓഡിറ്റിന് തടസ്സമാകുന്നതെന്നും കോടതി നിരീക്ഷിച്ചു.
ഡിജിറ്റൽ ഓഡിറ്റിനായി കേന്ദ്രീകൃത സോഫ്റ്റ്‌വെയറും ഓഡിറ്റ് ലോഗിൻ സംവിധാനവും ഒരുക്കണമെന്ന് കോടതി ശുപാർശ ചെയ്തു. ഇതിനായി സ്വീകരിച്ച നടപടികൾ 10 ദിവസത്തിനകം സത്യവാങ്മൂലമായി അറിയിക്കാൻ ദേവസ്വത്തോട് ഹൈക്കോടതി നിർദേശിച്ചു.
വാർഷിക കണക്കുകൾ സമയത്ത് സമർപ്പിക്കാത്തതിനെയും കോടതി വിമർശിച്ചു. സാമ്പത്തിക വർഷം അവസാനിച്ച് 15 ദിവസത്തിനകം കണക്കുകൾ നൽകണമെങ്കിലും അത് പാലിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. ക്ഷേത്രത്തിലേക്ക് എത്തുന്ന ഓരോ രൂപയുടെയും കൃത്യമായ കണക്ക് സൂക്ഷിക്കണമെന്നും, എല്ലാ വർഷവും ജൂൺ 30-നകം സ്വർണം ഉൾപ്പെടെയുള്ള ദേവസ്വത്തിന്റെ സ്വത്തുക്കളുടെ മൂല്യനിർണയം നടത്തണമെന്നും ഹൈക്കോടതി നിർദേശിച്ചു.











