തൃശൂർ: ബിസിനസ് തർക്കത്തെ തുടർന്ന് എതിര്‍ക്കച്ചവടക്കാരനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകിയ പ്രതി പിടിയിൽ. അന്തിക്കാട് പടിയം സ്വദേശി പള്ളിപ്പാടൻ വീട്ടിൽ ജസ്റ്റിനെയാണ് ഇരിങ്ങാലക്കുട ഡിവൈഎസ്.പി. ഷാജുവിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ പത്ത് വർഷമായി കണ്ടശാംകടവ് മാർക്കറ്റിനടുത്ത് പന്നിയിറച്ചി വ്യാപാരം നടത്തുന്നയാളാണ് ജസ്റ്റിൻ. ജസ്റ്റിന്റെ കടക്ക് സമീപം കണ്ടശാംകടവ് കരിക്കൊടി സ്വദേശി ഹരീഷ് ആനന്ദൻ പന്നിയിറച്ചി കട ആരംഭിച്ചതോടെ ജസ്റ്റിന്റെ വരുമാനം കുറയുകയും ഇതിന്റെ പശ്ചാത്തലത്തിൽ ഇരുവരും തമ്മിൽ വാക്കുതർക്കങ്ങൾ ഉണ്ടാകുകയും ചെയ്തു.
പിന്നീട് ഹരീഷ് ആനന്ദനെ ആക്രമിക്കാൻ ക്വട്ടേഷൻ നൽകുന്നതിനായി നിരവധി ക്രിമിനൽ കേസുകളിൽ പ്രതികളുമായി ജസ്റ്റിൻ സമീപിച്ചതായി അന്വേഷണത്തിൽ കണ്ടെത്തി.






