ആലപ്പുഴ: നഗരത്തിന്റെ മുഖമായി മൂന്നര ദശാബ്ദത്തിലേറെ വാടക്കനാൽ തീരത്ത് സ്ഥിതിചെയ്ത മത്സ്യകന്യകയുടെ ശിൽപം രാത്രിയുടെ മറവിൽ അതീവരഹസ്യമായി നശിപ്പിച്ചു. ജില്ലാ കോടതിപ്പാലം പുനർനിർമാണ ജോലികൾക്കു ശിൽപം തടസ്സമാണെന്നു കിഫ്ബിയും കരാർ കമ്പനിയും ചൂണ്ടിക്കാണിച്ചതിനെ തുടർന്നാണു ജില്ലാ ഭരണകൂടത്തിന്റെ അനുമതിയോടെ 50 ടൺ ഭാരമുള്ള ശിൽപം തകർത്തത്. ഇന്നലെ പുലർച്ചെ നാട്ടുകാരുടെ സാന്നിധ്യം ഇല്ലെന്നു ഉറപ്പുവരുത്തിയായിരുന്നു ബുൾഡോസർ ഉപയോഗിച്ചു ശിൽപം തകർത്തത്. ശിൽപം തകർക്കുന്നതിനു വേണ്ടി വൈഎംസിഎ മുതൽ പൊലീസ് ഔട്ട് പോസ്റ്റ് വരെ വാഹനഗതാഗതം പൂർണമായി നിരോധിക്കുകയും ചെയ്തിരുന്നു.
1992ൽ ആലപ്പുഴ വികസന അതോറിറ്റി മുൻകൈയെടുത്ത് കണിയാപുരം വിജയകുമാർ എന്ന പ്രശസ്ത ശിൽപിയെ കൊണ്ടായിരുന്നു മത്സ്യകന്യകയുടെ നിർമാണം പൂർത്തിയാക്കിയത്. മെഗാ ടൂറിസം പദ്ധതിയുടെ ഭാഗമായി നഗരത്തിലെ കനാൽ തീരങ്ങളിൽ സ്ഥാപിച്ച 11 ശിൽപങ്ങളിൽ പ്രധാനപ്പെട്ടതായിരുന്നു ഇത്. നിർമാണ പ്രവർത്തനങ്ങളുടെ ഭാഗമായി മത്സ്യകന്യക ശിൽപം നശിപ്പിക്കേണ്ടി വരുമെന്ന ഘട്ടത്തിൽ നഗരവാസികളും കലാകാരൻമാരും ശിൽപികളും പ്രതിഷേധമുയർത്തിയിരുന്നു. ശിൽപം പൊട്ടാതെ മറ്റൊരിടത്തേക്കു മാറ്റാൻ ക്വട്ടേഷൻ ക്ഷണിച്ചെങ്കിലും കരാറുകാർക്കു ഭീമമായ തുക നൽകി പരീക്ഷണം നടത്തുന്നത് കിഫ്ബി ഉദ്യോഗസ്ഥരെ പിന്നോട്ട് വലിച്ചു.
ഖലാസികളെ കൊണ്ടുവന്നു പൊക്കി മാറ്റാൻ ശ്രമിച്ചെങ്കിലും അതും വിജയിച്ചില്ല. സ്റ്റീലിന്റെ കൂടുണ്ടാക്കി ശിൽപത്തെ അതിനുള്ളിലാക്കി പൊക്കി മാറ്റാനും ആലോചിച്ചിരുന്നു. 50 ടൺ ഭാരമുള്ള ശിൽപം പൊക്കാൻ 150 മുതൽ 200 ടൺ ഭാരമുള്ള ക്രെയിൻ വേണമായിരുന്നു. ഇതിനെല്ലാം വൻതുക ചെലവ് ചെയ്താലും കേടുപാടുകൾ സംഭവിക്കാതെ ശിൽപം ഇളക്കി മാറ്റാൻ സാധിക്കുമെന്ന് ഉറപ്പുമില്ലായിരുന്നു.
ശിൽപം നീക്കം ചെയ്യുമ്പോൾ പുതിയൊരു ശിൽപം നിർമിച്ച് അനുയോജ്യമായ സ്ഥലത്ത് സ്ഥാപിക്കാൻ പി.ചി.ചിത്തരഞ്ജൻ എംഎൽഎയും കലക്ടറും കിഫ്ബി അധികൃതരും തമ്മിൽ നേരത്തെ യോഗം ചേർന്നു തീരുമാനം എടുത്തിരുന്നു. എന്നാൽ അതേക്കുറിച്ച് ഇപ്പോൾ അധികൃതർ മൗനം പാലിക്കുകയാണ്. ശിൽപം ഇളക്കി മാറ്റാൻ 40 ലക്ഷം രൂപയാണ് കണക്കാക്കിയിരുന്നത്. പകരം പുതിയൊരു ശിൽപം നിർമിക്കാൻ 20 ലക്ഷം രൂപയും നിർദേശിച്ചിട്ടുണ്ട്.
ഡോ.ടി.എം.തോമസ് ഐസക്കും ജി.സുധാകരനും മന്ത്രിമാരായിരുന്ന സമയത്താണ് പാലവും ആലപ്പുഴ മൊബിലിറ്റി ഹബ്ബും ചേർന്ന പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. പിന്നീട് 2024 ഓഗസ്റ്റ് 31ന് പാലത്തിന്റെ നിർമാണോദ്ഘാടനവും നടത്തി. 2026 ഓഗസ്റ്റ് 31ന് അകം പാലത്തിന്റെ നിർമാണം പൂർത്തിയാക്കണമെന്നാണു കരാർ വ്യവസ്ഥ. അവശേഷിക്കുന്ന 75% പ്രവൃത്തികൾ 9 മാസം കൊണ്ട് തീർക്കാൻ കഴിയാതെ വരുമെന്നു കിഫ്ബി ഉദ്യോഗസ്ഥർ റിപ്പോർട്ട് ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് വളരെ വേഗം മത്സ്യകന്യക ഇടിച്ചു തകർത്തത്. ബലമുള്ള അടിത്തറയിൽ നിന്നു പണിതുയർത്തിയ ശിൽപം അഞ്ചു മണിക്കൂറിലേറെ കഠിനാധ്വാനം ചെയ്താണ് തകർത്തത്. അടിത്തറയുടെ ഭാഗം നീക്കം ചെയ്യേണ്ടതില്ലാത്തതിനാൽ അവിടെത്തന്നെ നിലനിർത്തിയിട്ടുമുണ്ട്.






