കൊച്ചി: സംസ്ഥാനത്ത് എസ്ഐആർ നടപ്പാക്കുന്നത് നീട്ടിവയ്ക്കണമെന്ന ആവശ്യവുമായി സംസ്ഥാന സർക്കാരിനു സുപ്രീംകോടതിയെ സമീപിക്കാമെന്ന് ഹൈക്കോടതി. എസ്ഐആറിൽ ഇടപെടാനില്ലെന്ന് വ്യക്തമാക്കിയ ജസ്റ്റിസ് വി.ജി.അരുൺ സംസ്ഥാന സർക്കാരിന്റെ ഹർജിയിലെ നടപടികൾ അവസാനിപ്പിച്ചു. തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ എസ്ഐആർ നീട്ടിവയ്ക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു സംസ്ഥാന സർക്കാരിന്റെ ഹർജി.
ഉദ്യോഗസ്ഥ ക്ഷാമവും ഭരണസ്തംഭനവും ഉണ്ടാകുമെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ എസ്ഐആർ തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിക്കില്ലെന്നും, ഉദ്യോഗസ്ഥ ക്ഷാമം ഉണ്ടെന്ന കാര്യം സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിട്ടില്ലെന്നും ആയിരുന്നു കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിലപാട്. എസ്ഐആർ നടപടികൾ പകുതിയിലേറെ പൂർത്തിയായെന്നും, ഈ സാഹചര്യത്തിൽ നിർത്തിവയ്ക്കുന്നത് പ്രതിസന്ധിക്ക് ഇടയാക്കിയെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചു. എസ്ഐആറുമായി ബന്ധപ്പെട്ട ഹർജികൾ സുപ്രീംകോടതി പരിഗണിക്കുന്നുണ്ടെന്നും, സംസ്ഥാന സർക്കാരിന് അങ്ങോട്ട് പോകുന്നതല്ലേ ഉചിതമെന്നും വാദത്തിനിടെ ഹൈക്കോടതി ചോദിച്ചു.




