കോഴിക്കോട് : ജില്ലയുടെ മലയോര പ്രദേശമായ മുക്കം മേഖലയിൽ ശക്തമായ ഇടിയോടും മിന്നലോടും കൂടിയ മഴയിൽ വ്യാപക നാശനഷ്ടങ്ങൾക്ക് ഉണ്ടായി. വൈകിട്ട് 4.15 ഓടെയാണ് മഴയും മിന്നലും ശക്തിപ്രാപിച്ചത്. മിന്നലേറ്റ് വീടുകൾക്കും കൃഷിമേഖലകൾക്കും കേടുപാടുകൾ സംഭവിച്ചു.
മണാശ്ശേരി പന്നൂളിയിലെ രാജന്റെ വസതിയിലാണ് ഏറ്റവും വലിയ നാശനഷ്ടങ്ങൾ സംഭവിച്ചത്. മിന്നലേറ്റതിനെ തുടർന്ന് വീടിന്റെ മുഴുവൻ വയറിങും കത്തിനശിച്ചു. ജനൽചില്ലുകൾ, ചുമരുകൾ, വൈദ്യുതി ഉപകരണങ്ങൾ എന്നിവ തകർന്നിട്ടുണ്ട്.
വീട്ടുവളപ്പിൽ ഉണ്ടായിരുന്ന ഒരു പൂച്ച മിന്നലേറ്റു മരിച്ച നിലയിൽ കണ്ടെത്തി. സമീപത്തുണ്ടായിരുന്ന ഒരു തെങ്ങും ഇടിമിന്നലിൽ കത്തിനശിച്ചു. സംഭവസമയത്ത് രാജനും മകളും മാത്രമാണ് വീട്ടിലുണ്ടായിരുന്നത്.
രാജന്റെ വീട്ടിനോട് ചേർന്നുള്ള ദീപ, അരവിന്ദൻ, രാജൻ എന്നിവരുടെ വീടുകൾക്കും ഇടിമിന്നലിന്റെ ആഘാതം മൂലം വൈദ്യുതി ഉപകരണങ്ങളിൽ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്.
മലയോര മേഖലയിൽ ഇപ്പോഴും ഇടിയോടും ശക്തമായ മഴയോടും കൂടിയ അസാധാരണ കാലാവസ്ഥ തുടരുകയാണ്. ജില്ലാ ദുരന്തനിവാരണ അതോറിറ്റി മഴയും ഇടിമിന്നലും തുടർന്നേക്കുമെന്ന് മുന്നറിയിപ്പ് നൽകി ജാഗ്രത പാലിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.




