കൊച്ചി: ഹാൽ സിനിമയുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവിൽ അഭിഭാഷകന്റെ ഭാഗത്തുണ്ടായ പിഴവുകളാണ് തെറ്റിദ്ധാരണയ്ക്ക് കാരണമെന്ന് സംവിധായകൻ റഫീഖ് വീര . ബീഫ് ബിരിയാണി കഴിക്കുന്ന രംഗം ഒഴിവാക്കാമെന്ന് തങ്ങൾ കോടതിയെ അറിയിച്ചിട്ടില്ലെന്നും ഇത് അഭിഭാഷകന്റെ പിഴവാണെന്നും അദ്ദേഹം പറഞ്ഞു.
ഹൈക്കോടതി ഹാൽ സിനിമ റീ-എഡിറ്റിംഗ് ചെയ്ത് വീണ്ടും സെൻസറിംഗിന് സമർപ്പിക്കാൻ നിർദേശിച്ചിരുന്നു. ബീഫ് ബിരിയാണി രംഗം, ‘ധ്വജപ്രണാമം’, ‘സംഘം കാവലുണ്ട്’ തുടങ്ങിയ സംഭാഷണങ്ങൾ ഒഴിവാക്കണമെന്ന് കോടതി ചൂണ്ടിക്കാട്ടി. എന്നാൽ ക്രൈസ്തവ ബിഷപ്പിന്റെ കഥാപാത്രവുമായി ബന്ധപ്പെട്ട് സെൻസർ ബോർഡ് ഒഴിവാക്കാൻ ആവശ്യപ്പെട്ട ഭൂരിഭാഗം രംഗങ്ങൾ നിലനിറുത്താമെന്നും കോടതി വ്യക്തമാക്കി.
സിനിമയിലെ 19 രംഗങ്ങൾ ഒഴിവാക്കണമെന്ന സെൻസർ ബോർഡ് നിലപാടിനെതിരെ നിർമാതാക്കൾ കോടതിയെ സമീപിച്ചിരുന്നു. സിനിമ കണ്ടശേഷമാണ് ജഡ്ജി രണ്ട് രംഗങ്ങളിൽ മാത്രം പരിഷ്‌കരണം നിർദേശിച്ചത്. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു.






