കോട്ടയം: പാക്കിൽ ധർമശാസ്താ ക്ഷേത്രത്തിനു സമീപം അറുപത്തിൽ പരം വർഷം പഴക്കമുള്ള ഉപയോഗശൂന്യമായ ശുദ്ധജല സംഭരണി നാട്ടുകാരുടെ ഉറക്കം കെടുത്തിത്തുടങ്ങിയിട്ട് വർഷങ്ങളായി. ഉപയോഗ ശൂന്യമായ സംഭരണിയിൽ വെള്ളമില്ലെങ്കിലും ഇതു തകർന്നാൽ വലിയ അപകടം ഉറപ്പാണ്.
ഈ ജലസംഭരണി കാടുകയറി കോൺക്രീറ്റ് ഭാഗങ്ങൾ അടർന്നു കമ്പികൾ തുരുമ്പെടുത്ത് ദ്രവിച്ച അവസ്ഥയിലുള്ളത് ആണ്. സംഭരണിയുടെ തൊട്ടടുത്ത് ക്ഷേത്രവും, വീടുകളുമുണ്ട്. കൃത്യസമയത്ത് അറ്റകുറ്റപ്പണി നടത്താത്തതുകൊണ്ടു തന്നെ ഏതു നിമിഷവും തകരാമെന്ന നിലയിലാണ്. ഇതിനെ സംബന്ധിച്ച് അധികൃതർ നടപടിയെടുക്കുന്നില്ലെന്ന് സമീപവാസികൾ പരാതിപ്പെടുന്നു.
ജല സംഭരണി സ്ഥിതി ചെയ്യുന്ന സ്ഥലത്തിന്റെ ഉടമസ്ഥാവകാശം സംബന്ധിച്ച തർക്കമാണ് പ്രശ്നപരിഹാരം നീണ്ടു പോകുന്നതെന്ന് നഗരസഭയുടെ വിശദീകരണം. സ്ഥലം സ്വകാര്യ വ്യക്തിയുടേതായിരുന്നു. സംഭരണി പൊളിച്ചുമാറ്റാനായി ജല അതോറിറ്റിക്ക് കത്തയച്ച് ഒരു വർഷത്തിത്തിലേറെയായിട്ടും നടപടിയെടുത്തില്ലെന്നും നഗരസഭ അധികാരികൾ പറയുന്നു.






