ആലപ്പുഴ : ശബരിമല തീർത്ഥാടന സീസണിന് മുന്നോടിയായി തീർത്ഥാടകർക്കായി വിശദമായ ആരോഗ്യ നിർദ്ദേശങ്ങളുമായി ആലപ്പുഴ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. ബി. പത്മകുമാർ മുന്നോട്ടുവന്നു. ശാരീരികക്ഷമത മുതൽ സുരക്ഷാ നിർദേശങ്ങൾവരെ ഉൾക്കൊള്ളുന്ന മാർഗ്ഗനിർദ്ദേശങ്ങൾ തീർത്ഥാടകർ കർശനമായി പാലിക്കണമെന്ന് അദ്ദേഹം അറിയിച്ചു.
തീർത്ഥാടനത്തിന് മുന്നോടിയായി ദിവസവും 30–40 മിനിറ്റ് നടക്കൽ, പടികൾ കയറൽ തുടങ്ങിയ വ്യായാമങ്ങൾ നടത്തണമെന്നും, രക്തസമ്മർദം, ഷുഗർ നില, ഹൃദയാരോഗ്യം തുടങ്ങിയവ മുൻകൂട്ടി പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കേണ്ടതിന്റെ പ്രാധാന്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
യാത്ര ചെറു സംഘങ്ങളായി നടത്തുകയും, ലഘു ലഗേജ് മാത്രമേ കരുതാവൂ എന്നും നിർദേശിച്ചു. തിളപ്പിച്ച വെള്ളവും പഴവർഗ്ഗങ്ങളും ക്ഷീണശമനത്തിന് ഗ്ലൂക്കോസും കരുതുന്നത് ഉചിതമെന്ന് ഡോ. പത്മകുമാർ പറഞ്ഞു. മരുന്നുകൾ കഴിക്കുന്നവർ ഡോക്ടറുടെ കുറിപ്പടിയും ആവശ്യമായ മരുന്നുകളും കൈവശം വയ്ക്കണം. പനി, തലവേദന, വയറിളക്കം തുടങ്ങിയ സാധാരണ പ്രശ്നങ്ങൾക്ക് ആവശ്യമായ മരുന്നുകളും മുറിവിൽ ഉപയോഗിക്കാവുന്ന സാമഗ്രികളും കരുതണം.
അപസ്മാരമുള്ളവർ രാത്രി യാത്രയും ഉറക്കമിളപ്പും ഒഴിവാക്കണന്നും, പമ്പാസ്നാനത്തിന് ഇറങ്ങുമ്പോൾ ജലനിരപ്പ് പെട്ടെന്ന് ഉയരാനുള്ള സാധ്യത കണക്കിലെടുത്ത് അധിക ജാഗ്രത വേണമെന്നും, പമ്പാനദിയിൽ വസ്ത്രം ഉപേക്ഷിക്കുന്നത് ആചാരമല്ല എന്നും അദ്ദേഹം ഓർമ്മപ്പെടുത്തി.
ശാരീരിക ക്ഷീണം അനുഭവപ്പെടുന്നാൽ വിശ്രമം എടുക്കണമെന്നും, ശ്വാസംമുട്ടൽ, നെഞ്ചുവേദന പോലുള്ള ലക്ഷണങ്ങൾ ഉണ്ടാകുമ്പോൾ ഉടൻ വൈദ്യസഹായം തേടണമെന്നും നിർദേശിച്ചു. പ്രമേഹരോഗികൾക്ക് മലകയറുന്നതിനിടെ ഷുഗർ താഴാൻ സാധ്യതയുള്ളതിനാൽ ഗ്ലൂക്കോസോ പഞ്ചസാര വെള്ളമോ ഉപയോഗിക്കണം. ആസ്തമ രോഗികൾ ഇൻഹേലർ കൈവശം വയ്ക്കണം.
ഹൃദയാരോഗ്യ പ്രശ്നങ്ങളുള്ളവർ മലകയറുന്നതിനുപകരം ഡോളി ഉപയോഗിക്കണമെന്നും അദ്ദേഹം പറഞ്ഞു. കാട്ടുവഴികൾ വഴിയുള്ള സാഹസിക യാത്രകൾ അപകടകരമാണെന്നും, അനാവശ്യ തിരക്ക് ഒഴിവാക്കി സുരക്ഷിതമായ പാത പിന്തുടരണമെന്നും നിർദേശിച്ചു.
ശബരിമല കാനനക്ഷേത്രമായതിനാൽ പ്രകൃതിയോടും പരിസ്ഥിതിയോടും പരമ ബഹുമാനം പുലർത്തണമെന്നും, പ്ലാസ്റ്റിക് ഉൾപ്പെടെയുള്ള മാലിന്യങ്ങൾ പരിസരത്ത് ഉപേക്ഷിക്കരുതെന്നും, പരിസ്ഥിതി സൗഹൃദ തീർത്ഥാടനമാണ് അയ്യപ്പന്റെ ആഗ്രഹമെന്നും ഡോ. പത്മകുമാർ പറഞ്ഞു.




