കണ്ണൂർ: മട്ടന്നൂരിൽ യൂത്ത് കോൺഗ്രസ് നേതാവ് എസ്. പി. ഷുഹൈബിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ വിചാരണ കോടതി മാറ്റണമെന്ന പ്രതിഭാഗത്തിന്റെ ഹർജി കോടതി തള്ളി. തലശേരി സെഷൻസ് കോടതിയുടെ ചുമതലയുള്ള അഡീഷണൽ സെഷൻസ് കോടതി (ഒന്ന്) ആണ് ഹർജി തള്ളിയത്.
കേസിലെ ഒന്നുമുതൽ മൂന്നുവരെയുള്ള പ്രതികളാണ് കോടതിയെ സമീപിച്ചത്. വിചാരണയിൽ കോടതി പ്രോസിക്യൂഷന് അനുകൂലമായി പെരുമാറുന്നു, സാക്ഷി വിസ്താരത്തിനിടെ അനാവശ്യമായി ഇടപെടുന്നു തുടങ്ങിയ ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചത്. മുന്‍പ് സത്യവാങ്മൂലം സമർപ്പിക്കാത്തതിനെ തുടർന്ന് ഹർജി തള്ളിയിരുന്നു. പിന്നീട് സത്യവാങ്മൂലം ഉൾപ്പെടുത്തി വീണ്ടും ഹർജി സമർപ്പിക്കുകയായിരുന്നു. വാദം കേട്ട ശേഷം കോടതി ഇപ്പോഴാണ് ഹർജി തള്ളിയത്.
ഹർജി തള്ളിയതോടെ ജൂൺ 16 മുതൽ ജൂലൈ 2 വരെ വിചാരണ തലശേരി അഡീഷണൽ സെഷൻസ് കോടതി മൂന്നിൽ തന്നെ തുടരും. 2018 ഫെബ്രുവരി 12നാണ് യൂത്ത് കോൺഗ്രസ് മട്ടന്നൂർ ബ്ലോക്ക് സെക്രട്ടറിയായിരുന്ന എസ്. പി. ഷുഹൈബിനെ (29) വെട്ടിക്കൊലപ്പെടുത്തിയത്. കേസിൽ 17 പ്രതികളാണുള്ളത്.






