തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ മുറ ജപച്ചടങ്ങുകൾ നാളെ പുലർച്ചെ ഗണപതി ഹോമത്തോടെ ആരംഭിക്കും. 4 മുതൽ 5 വരെ നടത്തുന്ന വേദ മന്ത്ര പാരായണത്തോടെയാണു മുറജപം തുടങ്ങുക. ജപത്തിന് മുന്നോടിയായി ക്ഷേത്രത്തിന്റെ 4 നടകളിലും ഇന്ന് വേദ മണ്ഡപങ്ങൾ സജ്ജമാക്കും.
പടിഞ്ഞാറേ മഠം പുഷ്പാഞ്ജലി സ്വാമി ഒറവങ്കര അച്യുത ഭാരതി ഇന്ന് വൈകിട്ട് നാലരയ്ക്ക് ദീപം തെളിക്കും. രാജ്യ ഭരണത്തിൽ മനഃപൂർവല്ലാതെ സംഭവിച്ച പിഴവുകൾക്ക് പരിഹാരമായി തിരുവിതാംകൂർ രാജവംശമാണ് മുറ ജപച്ചടങ്ങുകൾ തുടങ്ങിയത്. അനിഴം തിരുനാൾ മാർത്താണ്ഡവർമയുടെ കാലത്ത് 1750 ലാണ് ആദ്യ ലക്ഷദീപം നടത്തിയത്.
ഋക്, യജുർ, സാമ വേദങ്ങൾക്ക് പുറമേ ഇക്കുറി അഥർവ വേദവും ജപിക്കും. 8 ദിവസം വീതമുള്ള 7 മുറകളിലായി 56 ദിവസം നീണ്ടു നിൽക്കുന്നതാണ് മുറ ജപ ചടങ്ങുകൾ. രാവിലെ ആറര മുതൽ എട്ടര വരെയും 9 മുതൽ 11 വരെയുമാണ് വേദ മന്ത്ര ജപവും സഹസ്ര നാമ ജപവും നടത്തുക. പത്മ തീർഥ കരയിൽ വൈകിട്ട് 6 മുതൽ 7 വരെ ജല ജപം. ഓരോ മുറയും അവസാനിക്കുന്ന എട്ടാം ദിവസം രാത്രി 8.30 ന് മുറ ശീവേലി നടത്തും. ക്ഷേത്രം സ്ഥാനി മൂലം തിരുനാൾ രാമ വർമ അകമ്പടി സേവിക്കും. ജപം കഴിഞ്ഞ് എട്ടരയോഗം പോറ്റിമാർ ജപക്കാർക്ക് ദക്ഷിണ നൽകും.
27 ന് നടത്തുന്ന ആദ്യ മുറ ശീവേലി അനന്ത വാഹനത്തിലാണ്. അടുത്ത മാസം 5ന് നടത്തുന്ന രണ്ടാം മുറ ശീവേലി കമല വാഹനത്തിലും 13ന് ഇന്ദ്ര വാഹനത്തിലും 21ന് പള്ളി നിലാവ് വാഹനത്തിലും 29ന് ഇന്ദ്ര വാഹനത്തിലും ജനുവരി ആറിന് പള്ളി നിലാവ് വാഹനത്തിലുമാണ് നടത്തുക. ലക്ഷദീപച്ചടങ്ങ് നടത്തുന്ന ജനുവരി 14ന് മകര ശീവേലി നടത്തും. ശ്രീ ബലിപ്പുരയിൽ വൈകിട്ട് 4 മുതൽ 6 വരെ പൊതു സഹസ്ര നാമ ജപം നടത്താൻ അവസരമുണ്ടാകും.
ആഴ്വാഞ്ചേരി തമ്പ്രാക്കൾ, തിരുനാവായ വാധ്യാൻ, തൃശൂർ വാധ്യാൻ, കൈമുക്ക് വൈദികൻ, പന്തൽ വൈദികൻ, കപ്ലിങ്ങാട്, ചെറുമുക്ക് വൈദികർ എന്നിവർ ജപത്തിന് എത്തും. ശൃംഗേരി, ഉഡുപ്പി, ഉത്രാദി മഠം, കാഞ്ചീപുരം എന്നീ മഠങ്ങളിൽ നിന്നുള്ള സന്യാസിമാർക്ക് പുറമേ ഹൈദരാബാദിലുള്ള ചിന്നജീയർ സ്വാമികളും ജപത്തിൽ പങ്കെടുക്കും. പണ്ഡിതരെ ആചാരപരമായി സ്വീകരിക്കുന്നതിനും താമസം, ഭക്ഷണം എന്നിവയ്ക്കുമുള്ള സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ഭരണ സമിതി അംഗങ്ങളായ ആദിത്യ വർമ, കരമന ജയൻ, എം. വേലപ്പൻ നായർ, എക്സിക്യൂട്ടീവ് ഓഫിസർ ബി. മഹേഷ് എന്നിവർ അറിയിച്ചു. താന്ത്രിക പൂജകൾ തരണനല്ലൂർ നമ്പൂതിരിമാരാണ് നിർവഹിക്കുക.
നാളെ മുതൽ ജനുവരി 10 വരെ വൈകിട്ട് 5 മുതൽ രാത്രി 9 വരെ കിഴക്കേ നടയിലും വടക്കേ നടയിലും കലാപരിപാടികൾ അരങ്ങേറും. വന്ദേ പത്മനാഭം എന്ന പേരിൽ നടത്തുന്ന കലാപരിപാടികളുടെ ഉദ്ഘാടനം നാളെ വൈകിട്ട് 6 ന് നടൻ റാണ ദഗുബതി നിർവഹിക്കും. ജനുവരി 13 മുതൽ 16 വരെ പത്മ തീർഥം, കിഴക്കേ ഗോപുരം, ശീവേലിപ്പുര, ഉപ ദേവന്മാരുടെ ക്ഷേത്രങ്ങൾ, മൂന്ന് ഗോപുരങ്ങൾ, നാല് നടകളിലെ റോഡുകൾ എന്നിവിടങ്ങളിൽ ദീപാലങ്കാരം ഉണ്ടാകും.
12 ദിവസം നീളുന്ന പ്രത്യേക കളഭാഭിഷേകം ഡിസംബർ 27 മുതൽ ജനുവരി 7 വരെ നടത്തും. മാർകഴി കളഭം ജനുവരി 8 മുതൽ 14 വരെ നടത്തും. ജനുവരി 13ന് ലക്ഷദീപത്തിന്റെ ട്രയൽ നടത്തും. 15നും 16നും ദീപാലങ്കാരം ദർശിക്കാൻ ഭക്തർക്ക് അവസരമൊരുക്കും. ക്ഷേത്രത്തിനുള്ളിൽ കടക്കാൻ കഴിയാത്തവർക്ക് ലക്ഷദീപ ചടങ്ങുകൾ ദർശിക്കാൻ ക്ഷേത്രത്തിന് പുറത്ത് എൽഇഡി വാൾ സ്ഥാപിക്കുമെന്നും അധികൃതർ അറിയിച്ചു.






