കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് അധികാരത്തിൽ എത്തുകയാണെങ്കിൽ കോൺഗ്രസിന്റെ മുതിർന്ന നേതാവ് രമേശ് ചെന്നിത്തലയെയോ മുസ്ലിം ലീഗ് ദേശീയ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടിയെയോ മുഖ്യമന്ത്രിയാക്കണമെന്ന് കേരള ദലിത് ഫെഡറേഷൻ (കെഡിഎഫ്) സംസ്ഥാന പ്രസിഡന്റ് പി. രാമഭദ്രൻ കോൺഗ്രസ് ഹൈക്കമാൻഡിനോട് ആവശ്യപ്പെട്ടു.
ഇരുവരും കഴിവ് തെളിയിച്ച ഭരണാധികാരികളാണെന്ന് അദ്ദേഹം പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പിൽ എംപിമാർ മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസ് ഹൈക്കമാൻഡിന്റെ നിലപാട് സ്വാഗതാർഹമാണെന്നും, ഈ സാഹചര്യത്തിൽ കെ.സി. വേണുഗോപാൽയുടെ പേര് ചർച്ചയിൽ കൊണ്ടുവരേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുസ്ലിം വിഭാഗങ്ങളെ അധികാരകേന്ദ്രങ്ങളിൽ നിന്ന് അകറ്റുന്ന ബിജെപിക്കും കേന്ദ്രസർക്കാരിനും ശക്തമായ മറുപടിയായിരിക്കും പി.കെ. കുഞ്ഞാലിക്കുട്ടിയെ മുഖ്യമന്ത്രിയാക്കുന്നതെന്ന് രാമഭദ്രൻ അഭിപ്രായപ്പെട്ടു. മതേതര മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിനുള്ള രാഷ്ട്രീയ മനസാക്ഷി കാണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അതേസമയം വി.ഡി. സതീശൻ മികച്ച കഴിവുള്ള നേതാവാണെന്നും, യുഡിഎഫ് അധികാരത്തിൽ വന്നാൽ അദ്ദേഹത്തിൽ നിന്ന് മികച്ച ധനകാര്യ മന്ത്രിയെ പ്രതീക്ഷിക്കാമെന്നും രാമഭദ്രൻ പറഞ്ഞു.
ദലിത്-പിന്നോക്ക വിഭാഗങ്ങൾക്ക് ആനുപാതികമായ മന്ത്രിസ്ഥാനം നൽകാത്ത പക്ഷം ഏത് മുന്നണിയായാലും എതിർക്കപ്പെടുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.




