കോട്ടയം: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് പൊൻകുന്നത്തെ ഇടതുമുന്നണിയിൽ സീറ്റുനിർണയം പ്രതിസന്ധിയിലായി. ചിറക്കടവ് ഏഴാം വാർഡിൽ കേരള കോൺഗ്രസ് (എം) വാർഡ് കമ്മിറ്റി കൂട്ടത്തോടെ രാജിവെച്ചതാണ് മുന്നണിയിലെ തർക്കം രൂക്ഷമാക്കിയത്.
കേരള കോൺഗ്രസ് നേതാവും നിലവിലെ പഞ്ചായത്തംഗവുമായ ആന്റണി മാർട്ടിനെ സ്ഥാനാർത്ഥിയായി നിശ്ചയിച്ച് പ്രചാരണം ആരംഭിച്ച വാർഡിൽ സി.പി.ഐ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചതാണ് തർക്കങ്ങൾക്ക് തുടക്കമിട്ടത്. ആന്റണി മാർട്ടിന് മത്സരിക്കാൻ വാർഡ് ലഭിക്കാത്തതാണ് രാജിക്ക് കാരണം. ആന്റണി മാർട്ടിൻ മത്സരിക്കാനിരുന്ന ഏഴാം വാർഡിൽ സി.പി.ഐയിലെ കെ. ബാലചന്ദ്രനെ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ച് പ്രചാരണം ആരംഭിച്ചിരുന്നു.
22 വാർഡുകളുള്ള പഞ്ചായത്തിൽ സി.പി.എമ്മിന് 15 സീറ്റും, സി.പി.ഐക്ക് മൂന്നും, കേരള കോൺഗ്രസിന് അഞ്ചും സീറ്റുകളെന്നായിരുന്നു ആദ്യ ധാരണ. എന്നാൽ, കഴിഞ്ഞ തവണ സി.പി.ഐ മത്സരിച്ച് പരാജയപ്പെട്ട പത്താം വാർഡ് സി.പി.എം ഏറ്റെടുത്തതോടെ, പകരം കേരള കോൺഗ്രസിന് അനുവദിച്ച അഞ്ച് വാർഡുകളിലൊന്ന് സി.പി.ഐക്ക് വേണമെന്ന ആവശ്യം ഉന്നയിച്ചതാണ് പ്രശ്നം വഷളാക്കിയത്. എൽ.ഡി.എഫ് യോഗം ചേർന്നും, ഗവ. ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് നേരിട്ട് ഇടപെട്ടും പ്രശ്നപരിഹാരത്തിന് ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല.






