കോട്ടയം: വലിയ ഉയരത്തിലുള്ള തേക്കിന്റെ മുകളിൽ കുടുങ്ങിയ മരംവെട്ടു തൊഴിലാളിയെ ഫയർ ആൻഡ് റെസ്ക്യു സംഘം രക്ഷിച്ചു. കോട്ടയം സംക്രാന്തി സ്വദേശി സിജു ആണ് മരത്തിൽ കുടുങ്ങിയത്. ശരീരത്തിൽ തളർച്ച അനുഭവപ്പെട്ടപ്പോൾ തന്നെ സ്വയം രക്ഷപ്പെടാനായി സിജു കയറുമായി കയറിനിൽക്കുകയും തന്റെ ശരീരം കയറിൽ കുരുക്കി ബന്ധിക്കുകയും ചെയ്തിരുന്നു. സിജു ഏകദേശം ഒന്നര മണിക്കൂർ മരംവെട്ടിൽ കുടുങ്ങി നിന്നു.
ഇന്നലെ രാവിലെ 10 മണിയോടെ കോട്ടയം കാരിത്താസിനു സമീപത്ത് സംഭവം നടന്നത്. ഏറ്റവും മുകളിലെ ചില്ല വെട്ടുന്നതിനിടെ രക്തസമ്മർദം കുറഞ്ഞ് സിജു അവശനാവുകയായിരുന്നു. ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ അബ്ബാസി, അജയകുമാർ എന്നിവർ മരത്തിൽ കയറി ശിഖരങ്ങൾക്കിടയിൽ ഇരുന്ന സിജുവിന് വെള്ളം കുടിക്കാൻ നൽകി. തളർച്ചമാറിയതോടെ സിജുവിനെ താഴെ എത്തിച്ചു. തുടർന്ന് സിജുവിനെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സ്റ്റേഷൻ ഓഫിസർ ബിജു, സീനിയർ ഫയർ ആൻഡ് റെസ്ക്യു ഓഫിസർ ഷിബു വി.നായർ, ഫയർ ആൻഡ് റെസ്ക്യു ഓഫിസർമാരായ സജീഷ്, സ്വാഗത്, അനീഷ് ജി.നായർ, അബ്ദുൽ റഷീദ്, ഫയർ വുമൻ അനു, ആഷ്ന, ഹോം ഗാർഡ് അനിൽ കുമാർ എന്നിവരും സ്ഥലത്തു എത്തിയിരുന്നു.






