തിരുവനന്തപുരം: ചൂണ്ടിക്കൽ-ശൂരവക്കാണി ഹൈടെക് റോഡ് നിർമാണത്തിന്റെ ഭാഗമായിട്ടുള്ള ടാറിടൽ തുടങ്ങി. ചൂണ്ടിക്കൽ കവലയിൽനിന്ന് ആരംഭിച്ച ടാറിടൽ ഒന്നരക്കിലോമീറ്ററോളം ദൂരത്തിൽ ആറാട്ടുകുഴി വരെ എത്തി.
ഒന്നരവർഷം മുൻപാണ് വെള്ളറട അമ്പൂരി ഗ്രാമപ്പഞ്ചായത്തുകളിലൂടെ കടന്നുപോകുന്ന കേരള-തമിഴ്‌നാട് സംസ്ഥാനങ്ങളെ ബന്ധിപ്പിക്കുന്ന ഈ റോഡിന്റെ ഹൈടെക് നിർമാണത്തിന് തുടക്കംകുറിച്ചത്. കിഫ്ബിയിൽനിന്നുള്ള 29.95 കോടി രൂപ വിനിയോഗിച്ച് ജർമൻ സാങ്കേതികവിദ്യ ഉപയോഗിച്ചുള്ള എഫ്ഡിആർ (ഫുൾ ഡെപ്‌ത് റിക്ലമേഷൻ) രീതിയിലാണ് നിർമാണം.
പഴയ റോഡ് 25 സെന്റീമീറ്ററോളം താഴ്ചയിൽ കുഴിച്ച് കിട്ടുന്ന പഴയ ടാറും ചല്ലിയും ഉൾപ്പെടെയുള്ള വസ്തുക്കൾ സിമന്റും മറ്റ് രാസവസ്തുക്കളും ഉപയോഗിച്ച് കുഴച്ച് വീണ്ടും റോഡിലേക്ക് നിരത്തി ഉറപ്പിക്കുന്നു. അതിനുശേഷം ഉറപ്പിച്ചഭാഗത്ത് സാമിലെയർ ചെയ്തശേഷമാണ് ബിസി ടാറിടൽ നടത്തിയത്.
ഒൻപതരക്കിലോമീറ്ററോളം ദൂരമുള്ള ഈ റോഡിന്റെ പണികൾ തെലങ്കാനയിലുള്ള കമ്പനിയാണ് ചെയ്യുന്നത്. ഏഴ് മീറ്റർ വീതിയുള്ള റോഡിൽ അഞ്ചരമീറ്റർ വീതിയിലാണ് ടാറിടൽ.
ടാറിന്റെ ഇരുവശത്തും 75 സെന്റീമീറ്റർ വീതിയിൽ കോൺക്രീറ്റ് കട്ടകളും പാകും. ഇതേ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് ആഴ്ചകൾക്ക് മുമ്പ് കീഴാറൂർ-അരുവിക്കര റോഡ് നവീകരിച്ചത്.










