ചെന്നൈ: തമിഴ്നാട്ടിൽ മഴക്കെടുതിയിൽ മരണസംഖ്യ 5 ആയി. തിരുവാരൂരിൽ സ്ത്രീ ഷോക്കേറ്റ് മരിച്ചു, നന്നിലത്ത് സ്വദേശി ജയന്തി ആണ് മരിച്ചത്. തിരുനെൽവേലി, തൂത്തുക്കുടി, തേനി ഉൾപ്പെടെ 5 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുനെൽവേലിയിലെ കുറുക്കുത്തുറൈ മുരുകൻ ക്ഷേത്രത്തിൽ വെള്ളം കയറി. താമിരഭരണി നദി തീരത്ത് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. നാഗപട്ടണിൽ 15,000 ഏക്കർ കൃഷി നശിച്ചു. തൂത്തുക്കുടിയിൽ എൻ.ഡി.ആർ.എഫ് സംഘം രോഗികളെ സുരക്ഷിതമായി മാറ്റിയിട്ടുണ്ട്. കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ട് സെന്യാർ ചുഴലിക്കാറ്റായി മാറാനാണ് സാധ്യത. മത്സ്യതൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
അതേസമയം, കേരളത്തിലും ശക്തമായ മഴയ്ക്കുള്ള സാധ്യത തുടരുന്നു. ഇന്ന് ഒറ്റപ്പെട്ട പ്രദേശങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉച്ച കഴിഞ്ഞ് മഴ കൂടുതൽ ശക്തമാകാനും ഇടിമിന്നലിനും സാധ്യതയുണ്ട്. കേരള തീരത്ത് മീൻപിടിത്തത്തിന് വിലക്ക് തുടരുന്നു.






