കോഴിക്കോട്: തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകളിൽ നിരോധിത പോളിസ്റ്റർ അടങ്ങിയ ആണി ഉപയോഗിക്കുന്നുവെന്ന പരാതികൾ വർദ്ധിച്ച സാഹചര്യത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് നടപടി കർശനമാക്കി. ജില്ലയിൽ ‘ഓപ്പറേഷൻ ഗ്രീൻ സ്വീപ്’ എന്ന പേരിൽ തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 1200 കിലോ നിരോധിത ഫ്ലക്സ് ഉൽപ്പന്നങ്ങൾ പിടിച്ചെടുക്കുകയും 1,20,000 രൂപ പിഴ ഈടാക്കുകയും ചെയ്തു.
പോളിഎത്തിലിൻ, അല്ലെങ്കിൽ പൊല്യൂഷൻ കൺട്രോൾ ബോർഡിന്റെ അംഗീകാരമുള്ള നൂറ് ശതമാനം കോട്ടൺ തുണി എന്നിവ ഉപയോഗിച്ചേ ബോർഡുകളും ബാനറുകളും ഒരുക്കാൻ പാടുള്ളൂവെന്ന് വകുപ്പ് നിർദ്ദേശിച്ചു. ഇതിൽ ക്യൂആർ കോഡ്, റീസൈക്കിൾ ലോഗോ, സ്ഥാപനത്തിന്റെ പേര് എന്നിവ നിർബന്ധമായും ഉൾപ്പെടുത്തണം. നിരോധിത പോളിസ്റ്റർ മിക്സ്ഡ് തുണി പ്രിന്റിങ്ങിന് ഉപയോഗിക്കുകയും ക്യൂആർ കോഡ്, റീസൈക്ലിങ് ലോഗോ എന്നിവ അനധികൃതമായി പതിപ്പിക്കുകയും ചെയ്യുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തദ്ദേശ സ്വയംഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടർ പി.ടി. പ്രസാദിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനിച്ചു.
നിരോധിത വസ്തുക്കൾ കൃത്യമായി തിരിച്ചറിയുന്നതിന് തദ്ദേശ സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർക്കായി വ്യാഴാഴ്ച പരിശീലനം നൽകും. ഡെപ്യൂട്ടി ഡയറക്ടർ ബൈജു ജോസ്, ജില്ലാ ശുചിത്വ മിഷൻ കോ-ഓർഡിനേറ്റർ ഇ.ടി. രാകേഷ്, ഇന്റേണൽ വിജിലൻസ് ഓഫീസർമാരായ എ.എൻ. അഭിലാഷ്, ടി. ഷാഹുൽ ഹമീദ്, പി. ചന്ദ്രൻ, അനിൽകുമാർ നൊച്ചിയിൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.






