കോഴിക്കോട് : കോഴിക്കോട് കോർപ്പറേഷനിൽ വികസനത്തിന്റെ പുതിയ മാതൃക കൊണ്ടുവരുമെന്ന് ബി.ജെ.പിയുടെ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ കോഴിക്കോട് മുതലക്കുളം മൈതാനിയിൽ നടന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ അഭിപ്രായപ്പെട്ടു.
കോഴിക്കോട് കോർപ്പറേഷനിൽ വികസനത്തിന് ബ്ലൂ പ്രിന്റ് ഉണ്ടാക്കുമെന്നും, വർഷാവർഷം വികസനത്തിന്റെയും, ധന വിനിയോഗത്തിന്റെയും പ്രോഗ്രസ് റിപ്പോർട്ട് ജനങ്ങൾക്ക് മുൻപാകെ സമർപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കോഴിക്കോട് കോർപ്പറേഷനിൽ നില മെച്ചപ്പെടുത്തുമെന്നല്ല, മറിച്ച് ഭരണം തന്നെയാണ് ബി.ജെപിയുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
‘മാറാത്തത് ഇനി മാറും’ എന്ന് ഞങ്ങൾ വാഗ്ദാനം ചെയ്യുന്നു. വികസനമാണ് ഞങ്ങളുടെ അജൻഡ. സംശുദ്ധ ഭരണം ഞങ്ങൾ ഉറപ്പ് നൽകുന്നു. കാഴ്ചപ്പാട് മാറും, കഴിവില്ലായ്മ മാറും, അഴിമതി മാറും, പ്രവർത്തിക്കുന്ന ശൈലി മാറും. ഭരണമാറ്റം മാത്രമല്ല ലക്ഷ്യമാക്കുന്നത്. എഐ – ഡിജിറ്റൽ ടെക്നോളജി ഞങ്ങൾ പ്രയോജനപ്പെടുത്തും.
തുടർന്ന് ഇന്ദോറിലും, സൂറത്തിലും അതുപോലെ ബി.ജ.പി ഭരിക്കുന്ന പാലക്കാട് നഗരസഭയിലും വന്ന പ്രകടമായ വികസനത്തിന്റെ മാറ്റങ്ങളെ കുറിച്ച് അദ്ദേഹം പറഞ്ഞു. ഇന്ന് ബിജെപി ഭരിക്കുന്ന ഇത്തരം പല പ്രദേശങ്ങളും പല കാര്യങ്ങളിലും ഒന്നാം സ്ഥാനത്തേക്ക് എത്തിയതും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്ന് സംസ്ഥാനത്ത് എന്തെങ്കിലും വികസനം നടക്കുന്നുണ്ടെങ്കിൽ അതിൽ 95 ശതമാനവും മോദി സർക്കാർ കൊണ്ടു വന്നതാണ്. ഹൈവേ, പി.എം. ആവാസ് യോജന, ജൽ ജീവൻ മിഷൻ, 32 ആധുനിക റെയിൽവേ സ്റ്റേഷനുകൾ അങ്ങനെ എണ്ണിയെണ്ണിപ്പറയാൻ ഒരുപാട് ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എസ്.ഐ.ആറിനെതിരെ സംസാരിച്ച് വെറുതെ വിവാദങ്ങൾ സൃഷ്ടിക്കുന്നവർക്ക് നാടിന്റെ നന്മയല്ല ലക്ഷ്യം. രാഹുൽ ഗാന്ധി ഒരു വശത്ത് വോട്ടർപ്പട്ടിക സംശുദ്ധമാകണമെന്ന് പറയുന്നതോടൊപ്പം തന്നെ അതിനുള്ള എസ്.ഐ.ആറിനെ എതിർക്കുന്നു. ജനാധിപത്യ സംവിധാനത്തിന് എസ്.ഐ.ആർ വളരെ അനിവാര്യവും നല്ലതുമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സംസ്ഥാന സർക്കാർ കടം വാങ്ങിച്ചാണ് ക്ഷേമ പെൻഷനുകൾ കൊടുക്കുന്നതെന്നും, വിലക്കയറ്റം തടയാതെ നാമമാത്രമായ പെൻഷൻ നൽകിയത് കൊണ്ട് മാത്രം കാര്യമില്ലെന്നും. അടിസ്ഥാന സൗകര്യങ്ങളുടെ വികസനത്തിനോ, തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനോ വേണ്ടി സംസ്ഥാന സർക്കാർ യാതൊരുവിധ പ്രവർത്തനങ്ങളും നടത്തുന്നില്ലെന്നും, തിരുവനന്തപുരത്ത് എസ്.സി. വിഭാഗത്തിന്റെ ക്ഷേമത്തിനുള്ള തുക പോലും വകമാറ്റി ചെലവഴിച്ചുവെന്നും അദ്ദേഹം ആരോപിച്ചു.
28 സംസ്ഥാനങ്ങളിലും ഇടത് പക്ഷവും, കോൺഗ്രസ്സും ഓരൊറ്റ മുന്നണിയാണെന്നും, ബി.ജെ.പി മാത്രമാണ് കേരളത്തിൽ ഉൾപ്പെടെ ഇവർക്ക് ശക്തമായ വെല്ലുവിളിയായ ഏക പാർട്ടിയെന്നും, കേരളത്തിൽ എല്ലാ മണ്ഡലങ്ങളിലും നടക്കാൻ പോകുന്നത് ശക്തമായ തൃകോണ മത്സരം ആയിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






