കോട്ടയം : തങ്ങളുടെ സ്വന്തം ശക്തികേന്ദ്രങ്ങളിൽ പി.സി.ജോർജിനും കൂട്ടർക്കും പ്രത്യേക പരിഗണന നൽകി ബിജെപി ജില്ലാ നേതൃത്വം. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പിൽ, പി.സി.ജോർജിനൊപ്പം വന്നവർക്കു ആവശ്യപെട്ട സീറ്റ് നൽകിയാണ് ബിജെപി സീറ്റ് വിഭജനം പൂർത്തിയാക്കിയത്. സ്വന്തം പാർട്ടിയായ ജനപക്ഷം സെക്കുലർ പിരിച്ചുവിട്ടാണ് പി.സി.ജോർജ് ബിജെപിയിൽ എത്തിയത്.
ഈ കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഒറ്റയ്ക്ക് മത്സരിച്ച ജനപക്ഷത്തിന് ഒരു ജില്ലാ പഞ്ചായത്ത് അംഗവും, ഗ്രാമ പഞ്ചായത്തുകളിൽ കുറച്ചു വാർഡ് അംഗങ്ങളുമുണ്ടായിരുന്നു. ഇതിനിടയിൽ പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ ജനപക്ഷത്തിന്റെ പിന്തുണയിൽ സിപിഎം പ്രസിഡന്റായതു വിവാദമായിരുന്നു.
ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിലെ ഗ്രാമപ്പഞ്ചായത്തുകളിലും നഗരസഭയിലുമായി നൂറ്റിപ്പതിനെട്ടു സീറ്റുകളിലാണ് എൻഡിഎ മത്സരിക്കുന്നത്. ഇതിൽ പി.സി.ജോർജിനൊപ്പം എത്തിയവർക്ക് രണ്ട് നഗരസഭ വാർഡുകളിലും ഏഴ് ബ്ലോക്ക് ഡിവിഷനിലും നൽപ്പത്തിയേട്ട് ഗ്രാമപ്പഞ്ചായത്ത് വാർഡുകളിലും സീറ്റ് നൽകി. ഈ കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ജനപക്ഷത്തിന്റെ പേരിൽ പൂഞ്ഞാർ ഡിവിഷനിൽ അദ്ദേഹത്തിന്റെ മകൻ ഷോൺ ജോർജ് വിജയിച്ചിരുന്നു.
തന്റെ സ്വന്തം പാർട്ടി ബിജെപിയിൽ ലയിച്ചപ്പോൾ ഇതുവഴി കോട്ടയം ജില്ലാ പഞ്ചായത്തിൽ ബിജെപിക്ക് ആദ്യമായി ഒരു മെമ്പറെ ലഭിച്ചിരുന്നു.എന്നാൽ ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റായ ഷോൺ ജോർജ് ഇത്തവണ മത്സരത്തിനില്ല.






