തൃശൂർ: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ രജിസ്റ്റർ ചെയ്‌ത ലൈംഗിക അതിക്രമ കേസിൽ അതിജീവിതയുടെ തിരിച്ചറിയൽ വ്യക്തമാക്കുന്ന ചിത്രം ഉൾപ്പെടെയുള്ള സ്വകാര്യ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ച കോണ്‍ഗ്രസ് പ്രവർത്തകൻ അറസ്റ്റിൽ. വെള്ളാങ്ങല്ലൂർ കുന്നത്തൂർ സ്വദേശിയായ സിജോ ജോസിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
അതിജീവിതയുടെ വ്യക്തിഗത വിവരങ്ങൾ പരസ്യപ്പെടുത്തിയത് ക്രിമിനൽ കുറ്റമാണെന്ന് വ്യക്തമാക്കിയ പൊലീസ്, പ്രതി ഉപയോഗിച്ച മൊബൈൽ ഫോൺ തെളിവായി പിടിച്ചെടുത്തു. അന്വേഷണ സംഘം ഇൻസ്പെക്ടർ ഷാജി എം.കെ., സബ് ഇൻസ്പെക്ടർ സൗമ്യ ഇ.യു. എന്നിവരുടെ നേതൃത്വത്തിലായിരുന്നു നടപടി.
ഇതിനിടെ, രാഹുൽ മാങ്കൂട്ടത്തിലിന്‍റെ മുൻകൂർ ജാമ്യാപേക്ഷയിൽ സെഷൻസ് കോടതി ഇന്ന് വിധി പറയാതെ നാളെയാക്കി മാറ്റി. അടച്ചിട്ട മുറിയിൽ നടന്ന ഏകദേശം ഒന്നര മണിക്കൂർ നീണ്ട വാദത്തിനുശേഷമാണ് വിധി മാറ്റിയത്. പ്രോസിക്യൂഷൻ സമർപ്പിക്കേണ്ട ഒരു രേഖ ഇപ്പോഴും ബാക്കിയുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി.
വിധി വൈകിയാൽ അറസ്റ്റ് ഉണ്ടാകില്ലെന്ന് മുൻകൂർ ഉറപ്പ് നൽകണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും, അതിന് പ്രോസിക്യൂഷൻ തയ്യാറായില്ല.






