മലപ്പുറം: രൂപവത്കൃതമായ കാലം മുതൽ തുടരുന്ന ആധിപത്യം അരക്കിട്ടുറപ്പിക്കാനുറച്ച് യു.ഡി.എഫും തടയിടാൻ എൽ.ഡി.എഫും കച്ചകെട്ടിയിറങ്ങിയ പൂക്കോട്ടൂരിൽ ഇത്തവണ തെരഞ്ഞെടുപ്പ് പോരാട്ടം ശക്തം. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് ആഭ്യന്തര അസ്വാരസ്യങ്ങളേതുമില്ലാതെയാണ് ഇരുമുന്നണികളും ജനവിധി തേടുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. 19ൽനിന്ന് വാർഡുകളുടെ എണ്ണം 23 ലേക്ക് ഉയർന്നിട്ടുണ്ട്.1956ൽ രൂപവത്കൃതമായ കാലം മുതൽ മുസ്ലീം ലീഗിൻ്റെ ഉറച്ച കോട്ടയാണ് പൂക്കോട്ടൂർ.
ലീഗിലെ പ്രമുഖ നേതാവായിരുന്ന കാരാട്ട് മുഹമ്മദ് ഹാജിയായിരുന്നു പഞ്ചായത്തിലെ പ്രഥമ പ്രസിഡൻ്റ്. മൂന്ന് പതിറ്റാണ്ടിലധികം അദ്ദേഹം പ്രസിഡൻ്റ് സ്ഥാനത്ത് തുടർന്നു. 1995 വരെ മുസ്ലിം ലീഗ് ഒറ്റ കക്ഷിയായി മത്സരിച്ചാണ് അധികാരത്തിലെത്തിയത്.95 മുതൽ കോൺഗ്രസുമായി ചേർന്ന് യു.ഡി.എഫ് ഭരണസമിതികൾ നിലവിൽ വന്നു. 2020ലും യു.ഡി.എഫിന് മൃഗീയ ഭൂരിപക്ഷമായിരുന്നു പഞ്ചായത്തിൽ. രണ്ട് തവണ നാല് സീറ്റുകൾ നേടാനായി എന്നതിൽ കവിഞ്ഞ് ഇടതുമുന്നണിക്ക് കാര്യമായ ചലനങ്ങളുണ്ടാക്കാനായില്ല. നിലവിലെ ഭരണസമിതിയിൽ സി.പി.എമ്മിന്റെ ഒരംഗം മാത്രമാണ് പ്രതിപക്ഷത്തുള്ളത്.
2020ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിന് നൽകിയ മൂന്ന് വാർഡുകളിൽ രണ്ടെണ്ണത്തിലും ലീഗ് വിമതർക്കായിരുന്നു വിജയം. ഇത് കോൺഗ്രസ് – ലീഗ് വിഭാഗീയത ശക്തിപ്പെടാൻ കാരണമായിരുന്നു. ഇടതുമുന്നണിയിൽ കഴിഞ്ഞ തവണ സി.പി.ഐ മുന്നണി സംവിധാനത്തിൽനിന്ന് മാറി ഒരു വാർഡിൽ സ്വതന്ത്ര സ്ഥാനാർഥിയെ നിർത്തി തനിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. 19 വാർഡുകളിലും മത്സരിച്ചെങ്കിലും ഒരു വാർഡിൽ മാത്രമായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥിയുടെ വിജയം. ധാരണപ്രകാരം 19 വാർഡുകളിൽ ലീഗും നാല് വാർഡുകളിൽ കോൺഗ്രസുമാണ് മത്സരിക്കുന്നത്.
എൽ.ഡി.എഫിൽ ഓരോ സീറ്റുകളിൽ ജനതദൾ (എസ്), ഐ.എൻ.എൽ എന്നീ കക്ഷികളും 21 വാർഡുകളിൽ സി.പി.എം സ്ഥാനാർഥികളും മത്സരിക്കുന്നുണ്ട്. സി.പി.എം സ്ഥാനാർഥികളിൽ 11 പേർ പാർട്ടി ചിഹ്നത്തിൽ മത്സരിക്കുന്നുവെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. ഇതിനു പുറമെ എട്ട് വാർഡുകളിൽ എൻ.ഡി.എയുടെ ബാനറിൽ ബി.ജെ.പിയും അഞ്ച് വാർഡുകളിൽ എസ്.ഡി.പി.ഐയും മത്സര രംഗത്തുണ്ട്. യു.ഡി.എഫ് ഭരണസമിതികൾ നടപ്പാക്കിയ വികസന-ക്ഷേമ പ്രവർത്തനങ്ങൾക്ക് ജനപിന്തുണയേറെയാണെന്ന് യു.ഡി.എഫ് നേതാക്കൾ പറയുന്നു.
അടിസ്ഥാന സൗകര്യ വികസനത്തിൽ വലിയ മുന്നേറ്റമാണ് പിന്നിടുന്ന അഞ്ച് വർഷക്കാലമുണ്ടായത്. ക്ഷേമ പ്രവർത്തനങ്ങളും ശ്രദ്ധേയമാണ്. വയോജന ക്ഷേമത്തിനായി നടപ്പാക്കിയ സൗഹൃദ പദ്ധതികളും ഭിന്നശേഷിക്കാരുടെ ക്ഷേമത്തിനായി ബഡ്സ് സ്കൂളിന് സ്വന്തം കെട്ടിടമൊരുക്കാനായതും ഇതിൽ എടുത്തുപറയേണ്ടതാണെന്ന് യു.ഡി.എഫ് കൺവീനർ സി.ടി.
നൗഷാദ് പറഞ്ഞു.അതേസമയം സർക്കാർ നടപ്പാക്കിയ ജനപക്ഷ പദ്ധതികൾ പോലും ഫലപ്രദമായി നടപ്പാക്കാൻ നിലവിലെ യു.ഡി.എഫ് ഭരണസമിതിക്കായിട്ടില്ലെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ബാലകൃഷ്ണൻ മാസ്റ്റർ ആരോപിച്ചു. ലൈഫ് ഭവന പദ്ധതി ഇതിന് മികച്ച ഉദാഹരണമാണ്. സാധാരണക്കാർക്ക് വീട് ലഭ്യമാക്കുന്നതിൽ ഭരണനേതൃത്വം പരാജയപ്പെട്ടു. പൊതു ശ്മശാനമെന്നആവശ്യത്തോട് മുഖം തിരിഞ്ഞുനിൽക്കുകയാണ്.കാർഷിക മേഖല ശക്തിപ്പെടുത്തുന്നതിനു പകരം വയലുകൾ നികത്തുന്നതിലായിരുന്നു ശ്രദ്ധ. സർവമേഖലയിലും തുടർന്ന അഴിമതിയിൽ ജനങ്ങൾ അതൃപ്തരാണ്. വോട്ടർമാർ മാറ്റമാഗ്രഹിക്കുന്ന വേളയിൽ ഇടതുപക്ഷ ബദൽ അധികാരത്തിൽ വരുമെന്നും സർക്കാറിന്റെ ജനക്ഷേമ പദ്ധതികൾ അനുകൂല ഘടകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.






