തിരുവനന്തപുരം: നെടുമങ്ങാട്, കരകുളം പഞ്ചായത്തിലെ 22-ാം വാർഡായ മരുതൂരിൽ എൽഡിഎഫിനും യുഡിഎഫിനും വോട്ടു ചെയ്യുന്നവർ ഒരേ പേരിനു നേരെയായിരിക്കും യന്ത്രത്തിൽ വിരലമർത്തുക. കാരണം ഇരു മുന്നണിയിലും മത്സരിക്കുന്നത് മരുതൂർ വിജയന്മാരാണ്. രണ്ടു മുന്നണികൾക്കും ഒരേപേരിലുള്ള സ്ഥാനാർഥി.
അപ്രതീക്ഷിതമായാണ് അങ്കത്തട്ടിൽ ഇരുവരും ഏറ്റുമുട്ടുന്നത്. എൽഡിഎഫിലെ മരുതൂർ വിജയൻ നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്തിന്റെ മുൻ പ്രസിഡന്റാണ്. യുഡിഎഫിലെ മരുതൂർ വിജയനാകട്ടെ ഐഎൻടിയുസിയുടെ മികച്ച സംഘാടകനും പ്രവർത്തകനും. കോൺഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, വാർഡ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ച മരുതൂർ വിജയൻ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത് ഇതാദ്യമായാണ്. നിലവിൽ സിപിഎം സിറ്റിങ് സീറ്റായ മരുതൂർ വാർഡ് പിടിച്ചെടുക്കാനാണ് കോൺഗ്രസ് മരുതൂർ വിജയനെ നിയോഗിച്ചിരിക്കുന്നത്.
എന്നാൽ, മൂന്ന് പതിറ്റാണ്ട് പഴക്കമുള്ള ചുവപ്പുകോട്ട കാത്തുസൂക്ഷിക്കാനാണ് സിപിഎമ്മിന്റെ മരുതൂർ വിജയനെ രംഗത്തിറക്കിയിരിക്കുന്നത്. നിലവിൽ സിപിഎമ്മിലെ ആശാപ്രദീപാണ് വാർഡ് അംഗം. ഏരിയാ കമ്മിറ്റി അംഗം വട്ടപ്പാറ മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ച് സംഘടനാപാടവം തെളിയിച്ചയാളാണ് മരുതൂർ വിജയൻ. എം.വിശാഖ് ആണ് ഈ വാർഡിൽ ബിജെപിക്കുവേണ്ടി മത്സരിക്കുന്നത്.




