തിരുവനന്തപുരം: കേരളത്തിൽ പകലും രാത്രിയും ഒരുപോലെ കടുത്ത ചൂട് അനുഭവപ്പെടുന്ന അവസ്ഥ തുടരുകയാണ്. പുലർച്ചെ തന്നെ 27–28 ഡിഗ്രി വരെ ചൂട് രേഖപ്പെടുത്തുമ്പോൾ രാത്രിയിലും ചൂടിന് കുറവൊന്നുമില്ല. ഈ അസഹനീയ കാലാവസ്ഥയ്ക്ക് പ്രധാന കാരണം ‘പ്രതിചക്രവാതം’ (ആന്റിസൈക്ലോൺ) എന്ന പ്രതിഭാസമാണെന്ന് കാലാവസ്ഥ വിദഗ്ധർ പറയുന്നു.
സമുദ്രോപരിതലത്തിൽ നിന്ന് ഏകദേശം 3.5 മുതൽ 5 കിലോമീറ്റർ വരെ ഉയരത്തിൽ, ചക്രവാതത്തിനോട് വിപരീത ദിശയിൽ കറങ്ങുന്ന കാറ്റുകളെയാണ് പ്രതിചക്രവാതം എന്ന് വിളിക്കുന്നത്. ഇത് താഴ്ന്ന പാളികളിലെ ചൂടുള്ള വായു ഉയരുന്നത് തടയുകയും മഴമേഘങ്ങൾ രൂപപ്പെടുന്നത് തടസ്സപ്പെടുത്തുകയും ചെയ്യുന്നു. അതിനാൽ അന്തരീക്ഷത്തിൽ ചൂട് കുടുങ്ങി നിൽക്കുന്ന സാഹചര്യമാണുണ്ടാകുന്നത്.
നിലവിൽ വടക്കൻ കർണാടകയും മഹാരാഷ്ട്രയും മുകളിലായി രൂപപ്പെട്ടിരിക്കുന്ന പ്രതിചക്രവാതമാണ് കേരളത്തിൽ 24 മണിക്കൂറും ചൂട് അനുഭവപ്പെടാൻ കാരണം. 2024ലെ ഉഷ്ണതരംഗം പോലെയുള്ള അതീവ സാഹചര്യം ഇപ്പോൾ ഉണ്ടായിട്ടില്ലെങ്കിലും, അതിനോടടുത്ത അസ്വസ്ഥതയാണ് ജനങ്ങൾ അനുഭവിക്കുന്നത്.
സാധാരണയായി ലഭിക്കേണ്ട വേനൽമഴ തടസ്സപ്പെടുന്നതും ഇതേ പ്രതിഭാസം കൊണ്ടാണ്. എന്നാൽ ഞായറാഴ്ചയോടെ പ്രതിചക്രവാതം ദുർബലമാകാൻ സാധ്യതയുണ്ട്. അതോടെ ഏപ്രിൽ 20 മുതൽ കേരളത്തിൽ വേനൽമഴ ലഭിക്കാമെന്നും 24 വരെ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും തിരുവനന്തപുരം കാലാവസ്ഥാനിരീക്ഷണ കേന്ദ്രം മേധാവി നീത കെ. ഗോപാൽ അറിയിച്ചു. ഇതോടെ ചൂട് അല്പം കുറഞ്ഞേക്കും.






