കോഴിക്കോട്: ഏഴ് മാസം പ്രായമുള്ള കൈകുഞ്ഞിനെ ചേർത്തുപിടിച്ചാണ് പെരുമണ്ണ പഞ്ചായത്ത് എട്ടാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി, വെറും 22 വയസുകാരിയായ അമൃത അഖിലേഷ്, വീടുകളിൽ വോട്ടഭ്യർത്ഥിച്ച് ഇറങ്ങുന്നത്. ഈ രാഷ്ട്രീയ രംഗപ്രവേശനത്തിന് തന്നെ പുതുമയുണ്ടെങ്കിൽ, കുഞ്ഞിനൊപ്പം നടത്തുന്ന പ്രചാരണം നാട്ടുകാരുടെ പ്രത്യേക ശ്രദ്ധ പിടിച്ചെടുക്കുന്നതാണ്.
പഞ്ചായത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായ അമൃതയുടെ വരവ് ഒരുപടി വ്യത്യസ്തമാണ്. ഓരോ വീടിലും കടക്കുംപ്പോൾ അമ്മയുടെ കരങ്ങളിൽ ചിരിച്ചും മയങ്ങിയുമിരിക്കുന്ന കുഞ്ഞിൻ്റെ സാന്നിദ്ധ്യം, പ്രചാരണത്തെ ഒരു കുടുംബസ്നേഹത്തിന്റെ കാഴ്ചയാക്കുകയാണ്. വീട്ടുകാർ വലിയ ആവേശത്തോടും കൗതുകത്തോടും കൂടിയാണ് അമൃതയെ സ്വീകരിക്കുന്നത്.
സ്കൂൾകാലം മുതൽ തന്നെ സാമൂഹിക പൊതുപ്രവർത്തനങ്ങളോട് അമൃതയ്ക്ക് ആഴത്തിലുള്ള താൽപ്പര്യമുണ്ട്. കുറ്റിക്കാട്ടൂർ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ എബിവിപിയുടെ സജീവ പ്രവർത്തകയായിരുന്നു അവർ. കൂടാതെ സ്കൂൾ യൂണിയൻ സെക്രട്ടറിയായും പ്രവർത്തിച്ചു. കൂട്ടുകാർക്കും അധ്യാപകർക്കും ഇടയിൽ നേതൃത്വം മെച്ചമായി കൈകാര്യം ചെയ്ത വ്യക്തിയെന്ന പേരും ലഭിച്ചിരുന്നു.




