തൃശ്ശൂർ : ദേശീയപാതയോട് ചേർന്ന് ആളില്ലാത്ത വീടുകൾ ലക്ഷ്യമിട്ട് മോഷണം നടത്തിവന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. ആസം സ്വദേശിയായ ഹബീസുൽ റഹ്മാനും, യുപി സ്വദേശിയായ യൂനുസും ആണ് പിടിയിലായത്.
പകൽ സമയങ്ങളിൽ ആക്രിശേഖരണം എന്ന പേരിൽ വീടുകൾക്ക് ചുറ്റും കറങ്ങി നടന്ന്, ആളില്ലാത്ത വീടുകൾ തിരിച്ചറിഞ്ഞ ശേഷം രാത്രി സമയം മോഷണം നടത്തുകയാണ് പതിവ്. ബാത്ത് റൂം ഫിറ്റിംഗുകളും ഗ്യാസ് സിലിണ്ടറുകളുമാണ് പ്രധാനമായും അവർ മോഷ്ടിച്ചിരുന്നത്.
ചാവക്കാട് ഇൻസ്പെക്ടർ വി.വി. വിമലിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. സബ് ഇൻസ്പെക്ടർമാരായ ബാസിത്ത്, ഫൈസൽ, മനോജ്, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അൻവർ, സാദത്ത്, സിവിൽ പോലീസ് ഓഫീസർമാരായ രജിത്, റോബർട്ട്, മുജീബ്, അനൂപ്, അരുൺ എന്നിവരും സംഘത്തിലുണ്ടായിരുന്നു.




