കോഴിക്കോട്: വടകര ഏറാമല പഞ്ചായത്തിൽ കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ചിരുന്ന മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ പ്രതിമയ്ക്ക് നേരെ ബോംബേറ്. ആക്രമണത്തിൽ പ്രതിമയുടെ കൈകൾ തകർന്നതോടൊപ്പം കോൺഗ്രസ് ഓഫീസായ ഇന്ദിരാഭവന്റെ കെട്ടിടഭാഗങ്ങൾക്കും കേടുപാടുകൾ സംഭവിച്ചു.
ജനകീയ മുന്നണി സ്ഥാനാർത്ഥി മൂന്നാം വാർഡിൽ വെറും ഒൻപത് വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിച്ച സാഹചര്യമാണ് ആക്രമണത്തിന് പിന്നിലെ പ്രകോപനമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇവിടെ എൽഡിഎഫ് സ്ഥാനാർത്ഥിയുടെ അപരൻ 30ലേറെ വോട്ടുകൾ സ്വന്തമാക്കിയതായും പൊലീസ് വ്യക്തമാക്കി.
അതേസമയം, കാസർകോട് ബേഡകത്ത് യുഡിഎഫ് വിജയാഘോഷത്തിനിടെ സിപിഎം പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ കോൺഗ്രസ് പ്രവർത്തകർക്ക് പരിക്കേറ്റു. സംഘർഷം തടയാൻ ശ്രമിച്ച പൊലീസുകാരെയും ആക്രമിച്ചതോടെ അവർക്കും പരിക്കേറ്റിട്ടുണ്ട്.
കൊല്ലയിൽ പഞ്ചായത്തിൽ ബിജെപിയുടെ വിജയാഘോഷത്തിനിടെയുണ്ടായ സിപിഎം–ബിജെപി സംഘർഷത്തിൽ രണ്ട് ബിജെപി പ്രവർത്തകർക്ക് പരിക്കേറ്റു. സിപിഎം–ഡിവൈഎഫ്ഐ പ്രവർത്തകർ ആക്രമിച്ചതായാണ് ബിജെപിയുടെ ആരോപണം. അനീഷ്, മണികണ്ഠൻ എന്നിവർക്കാണ് പരിക്കേറ്റത്.






