പാലക്കാട്: മംഗലംഡാംവണ്ടാഴി പഞ്ചായത്തിലെ 13-ാം വാർഡിൽ രാഷ്ട്രീയ അട്ടിമറി. യുഡിഎഫ് വിമത സ്ഥാനാർഥിയായ ഡിനോയ് കോമ്പാറ വിജയം നേടി. എൽഡിഎഫ്, യുഡിഎഫ്, ബിജെപി എന്നീ മൂന്നു മുന്നണികളുടെ ഔദ്യോഗിക സ്ഥാനാർഥികളെ ഒരുമിച്ച് തോൽപ്പിച്ചാണ് ഡിനോയ് ജനവിധി സ്വന്തമാക്കിയത്. ഈ വിജയം പ്രാദേശിക രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കും പാർട്ടി തലത്തിൽ ആത്മപരിശോധനകൾക്കും വഴിയൊരുക്കിയിരിക്കുകയാണ്. തൊട്ടടുത്ത എതിർ സ്ഥാനാർഥി എൽ ഡി എഫിലെ സൈദാലിയേക്കാൾ 96 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ഡിനോയിയുടെ വിജയം.
കോൺഗ്രസ് പിന്തുണ ലഭിക്കാതെ മത്സര രംഗത്തിറങ്ങിയ ഡിനോയിയുടെ വിജയം പാർട്ടിക്കുള്ളിൽ തന്നെ ശക്തമായ തിരിച്ചടിയായാണ് വിലയിരുത്തപ്പെടുന്നത്. സംഘടനാ തീരുമാനങ്ങളോട് വിയോജിച്ച് വിമതനായി മത്സരിച്ചെങ്കിലും, വാർഡിലെ ജനങ്ങളുമായി നിലനിർത്തിയ വ്യക്തിബന്ധങ്ങളും പ്രാദേശിക വിഷയങ്ങളിൽ എടുത്ത നിലപാടുകളും വോട്ടർമാരെ സ്വാധീനിച്ചതായാണ് വിലയിരുത്തൽ.
വിജയത്തിന് പിന്നാലെ പ്രതികരിച്ച ഡിനോയ്, കോൺഗ്രസിൽ ഏറെക്കാലമായി ഉയരുന്ന ‘പെയ്ഡ് സീറ്റ്’ ആരോപണം വീണ്ടും ഉന്നയിച്ചു. സ്ഥാനാർഥി നിർണയത്തിൽ പണമിടപാടുകൾ നടക്കുന്നതായ ആരോപണം അദ്ദേഹം ആവർത്തിച്ചതോടെ കോൺഗ്രസ് നേതൃത്വത്തിന് ഇത് കൂടുതൽ സമ്മർദ്ദമായി മാറിയിരിക്കുകയാണ്.
മൂന്നു മുന്നണികൾക്കും ഒരുപോലെ വെല്ലുവിളിയായി ഉയർന്ന ഡിനോയിയുടെ വിജയം, പാർട്ടി ചിഹ്നങ്ങളെക്കാൾ വിശ്വാസ്യതയും വ്യക്തിത്വവുമാണ് പ്രാദേശിക തെരഞ്ഞെടുപ്പുകളിൽ നിർണ്ണായകമെന്ന സന്ദേശമാണ് നൽകുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.






