മാന്തവാടി: തെരഞ്ഞെടുപ്പിലെ വിജയത്തിന് പിന്നാലെ സിപിഎം പ്രവർത്തകർ വർഗീയ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മുദ്രാവാക്യം വിളിച്ച പ്രവർത്തകരോട് ഹാജരാകാൻ പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് പൊലീസിൽ പരാതി നൽകിയിരുന്നു.
തിരുനെല്ലി നരിക്കല്ലിൽ നടന്ന സിപിഎം ആഹ്ലാദപ്രകടനത്തിനിടെയാണ് സംഭവം. വർഗീയ സ്വഭാവമുള്ള രാഷ്ട്രീയ സമീപനം സിപിഎമ്മിനെ തെറ്റായ ദിശയിലേക്ക് നയിക്കുമെന്നു മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ടി. മുഹമ്മദ് കഴിഞ്ഞ ദിവസം പ്രതികരിച്ചു. അതേസമയം, ഇത് ഏതെങ്കിലും സമുദായത്തെ ലക്ഷ്യമിട്ടുള്ള മുദ്രാവാക്യമല്ലെന്നും, ഒരു വ്യക്തിയെ പരാമർശിച്ചുള്ളതാണെന്നുമാണ് സിപിഎമ്മിന്റെ വിശദീകരണം.
സംഭവത്തിനിടെ വർഗീയ പരാമർശമുള്ള മുദ്രാവാക്യം ഒന്നിലധികം തവണ വിളിച്ചതായും, പ്രവർത്തകർ തന്നെ ദൃശ്യങ്ങൾ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചതായും കണ്ടെത്തിയിട്ടുണ്ട്. ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്. പൊലീസ് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






