മലപ്പുറം: സ്വകാര്യബസില്‍ യാത്രക്കാര്‍ക്ക് എസി. അതും ഓര്‍ഡിനറി ടിക്കറ്റ് നിരക്കില്‍. തിരൂര്‍-മഞ്ചേരി റൂട്ടില്‍ സ്മാര്‍ട്ട് സൗകര്യങ്ങളുമായി സര്‍വീസ് നടത്തുന്ന ലാവര്‍ണ ബസാണ് തിങ്കളാഴ്ചമുതല്‍ ശീതീകരിച്ച ബസ് നിരത്തിലിറക്കിയത്. തിരൂര്‍ ബസ്സ്റ്റാന്‍ഡില്‍ നടന്ന ചടങ്ങില്‍ സെന്‍ട്രല്‍സോണ്‍ ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ എം.പി. ജയിംസ് ബസ് ഫ്ലാഗ്ഓഫ് ചെയ്തു. കോട്ടയ്ക്കൽ കോഴിച്ചെന സ്വദേശി മുഹമ്മദ് ഷാഫിയാണ് ഉടമ. ബസ്സിനു മുകളിൽ മൂന്ന് കിലോവാട്ട് ശേഷിയുള്ള സൗരോർജ പാനലുകൾ ഘടിപ്പിച്ചാണ് ഒരു ടണ്ണിന്റെ രണ്ട് എസി പ്രവർത്തിപ്പിക്കുക.
കേരളത്തിൽ ആദ്യമായാണ് പൂർണ്ണമായും സൗരോർജം ഉപയോഗിച്ച് പ്രവർത്തിക്കുന്ന എസി ബസ് നിരത്തിലിറങ്ങുന്നതെന്ന് ഷാഫി പറഞ്ഞു. അതിനായി പ്രത്യേകാനുമതി വാങ്ങി. ആദ്യ എസി ബസ് വിജയകരമായാൽ രണ്ട് എസി ബസുകൾകൂടി ഇറക്കാൻ പദ്ധതിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.നിലവിൽ ലാവർണ ബസുകൾ വിദ്യാർഥി സൗഹൃദമാണ്. എല്ലാ സീറ്റിലും ഫാൻ, ഫ്രീ വൈഫൈ, കുടിവെള്ളം, ഡിജിറ്റൽ പേമെന്റ്, സ്റ്റോപ്പ് അനൗൺസ്മെന്റ് സിസ്റ്റം, 360 ഡിഗ്രി സിസിടിവി സുരക്ഷാക്യാമറ, ഡ്രൈവർക്ക് ബസ്സിനുചുറ്റുമുള്ള ദൃശ്യങ്ങൾ കാണാൻ സൗകര്യമുള്ള സ്ക്രീൻ, യാത്രയിലുടനീളം ട്രാഫിക് ബോധവത്കരണ സന്ദേശളടങ്ങിയ വീഡിയോ പ്രദർശനം എന്നിവയുണ്ട്.
കൂടാതെ എല്ലാ ബസ്സിലും ഇന്ത്യൻ ഭരണഘടനയുടെ ആമുഖം മലയാളത്തിൽ ആലേഖനം ചെയ്തിട്ടുണ്ട്.വിനോദയാത്രകൾക്കും പാർക്ക് ആൻഡ് സ്റ്റേ ആവശ്യങ്ങൾക്കും സിനിമാമേഖലയിലും ഉപയോഗിക്കുന്ന കാരവനുകളും ലാവർണ ട്രാൻസ്പോർട്ടിന്റെ കീഴിലുണ്ട്. ചടങ്ങിൽ ലാവർണ ട്രാൻസ്പോർട്ട് എംഡി മുഹമ്മദ് ഷാഫി, എൻഫോഴ്സ്മെന്റ് ആർടിഒ ടി.പി. യൂസഫ്, തിരൂർ ജോയിന്റ് ആർടിഒ പി.കെ. മൂസ, കേരള ബസ് ഒപ്പറേറ്റേഴ്സ് ഓർഗനൈസേഷൻ പ്രസിഡന്റ് പി.കെ. മൂസ, സെക്രട്ടറി എം.സി. കുഞ്ഞിപ്പ, വാക്കിയത്ത് കോയ, ശ്രീനിവാസൻ, പി.കെ. മുഹമ്മദ് ഇക്ബാൽ, എം.എൻ. അബ്ദുൾ മജീദ് തുടങ്ങിയവർ പങ്കെടുത്തു.




