പാലക്കാട്: വാളയാർ എക്സൈസ് ചെക്പോസ്റ്റിൽ രേഖകളില്ലാതെ കടത്തിക്കൊണ്ടുവന്ന എട്ടുകോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങളുമായി രണ്ട് യുവാക്കൾ പിടിയിൽ. മുംബൈ സ്വദേശികളായ സംകിത്ത് അജയ് ജയിൻ, ഹിദേഷ് ശിവറാം സേലങ്കി എന്നിവരാണ് പിടിയിലായത്.
കോയമ്പത്തൂരിൽനിന്ന് കൊട്ടാരക്കരയിലേക്കു പോവുകയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരായിരുന്നു പ്രതികൾ. പോളിത്തീൻ കവറുകളടക്കം 8.696 കിലോഗ്രാം ഭാരമുണ്ട്. സ്വർണം തൃശ്ശൂരിലേക്കു കൊണ്ടുവന്നതാണെന്നാണു ലഭിക്കുന്ന വിവരം.
വാളയാർ എൻഫോഴ്സ്മെന്റ് എക്സൈസ് സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ പി.രമേഷ്, എക്സൈസ് ഇൻസ്പെക്ടർ എൻ.പ്രേമാനന്ദകുമാർ, അസി. എക്സൈസ് ഇൻസ്പെക്ടർമാരായ (ഗ്രേഡ്) ബി.ജെ.ശ്രീജി, കെ.എ. മനോഹരൻ, ഗ്രേഡ് പ്രിവന്റീവ് ഓഫീസർ കെ.എം.സജീഷ്, സിവിൽ എക്സൈസ് ഓഫീസർമാരായ അരുൺ, സുബിൻ രാജ് എന്നിവർ പരിശോധനയിൽ പങ്കെടുത്തു.






